ഏരൂരിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ
1544438
Tuesday, April 22, 2025 6:35 AM IST
അഞ്ചല്‍ : ഏരൂരില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീടിന് തീകൊളുത്തി ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചില്ലിംഗ് പ്ലാന്റ് മംഗലത്തറ വീട്ടില്‍ വിനോദ് (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ വിനോദ് വീട്ടില്‍ വഴക്കിടുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
മുറിക്കുള്ളിലായിരുന്ന ഭാര്യ ലതയും മരുമകളും ആദ്യം ഇതൊന്നും കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ അടുക്കളയ്ക്ക് സമീപം ശബ്ദംകേട്ട് മരുമകള്‍ പുറത്തിറങ്ങുമ്പോഴാണ് ഗ്യാസ് സിലിണ്ടറിന്റെ ടൂബ് മുറിച്ച് മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് ലതയേയും കുഞ്ഞിനേയും കൊണ്ട് മരുമകള്‍ പുറത്തിറങ്ങുകയായിരുന്നു. സംഭവം അറിഞ്ഞു ഏരൂര്‍ പോലീസ് എത്തുമ്പോഴേക്കും വിനോദ് തീകൊളുത്തിയിരുന്നു.
അനുനയിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം വിഫലമായി. ഇതിനിടെ പോലീസ് അറിയിച്ചതിനെ തുടര്‍ന്നു പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഏറെനേരത്തെ പരിശ്രമത്തിനോടുവില്‍ തീകെടുത്തി മുന്‍വശത്തെ കതക് പൊളിച്ച് ഫയര്‍ ഫോഴ്സ്, പോലീസ് സംഘം വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് മറ്റൊരു മുറിക്കുള്ളില്‍ വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
തീകെടുത്താന്‍ ശ്രമിക്കുന്നതിനിടെ ശ്യാം എന്ന പോലീസുകാരന് പൊള്ളലേറ്റിട്ടുണ്ട്. അടുക്കളയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ കിടപ്പ് മുറിയില്‍ എത്തിച്ച ശേഷമാണ് തീ കൊളുത്തിയത്. വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തി നശിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു സമീപത്തെ വീടുകള്‍ക്കും തകരാര്‍ ഉണ്ടായി. ഏരൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ലതയാണ് ഭാര്യ. വിഷ്ണു വിനീത് എന്നിവര്‍ മക്കളാണ്.