പറക്കോട്ടും പന്തളത്തും ഓഫീസ് അടപ്പിച്ചത് എൻഐഎക്കാർ
1226301
Friday, September 30, 2022 10:46 PM IST
അടൂർ: പറക്കോട്ടെ പോപ്പുലർ ഫ്രണ്ട് ഓഫീസ് കേരള പോലീസ് സാന്നിധ്യത്തിൽ പൂട്ടി സീൽവച്ചത് എൻഐഎ ഉദ്യോഗസ്ഥർ. തുടക്കത്തിൽ പോപ്പുലർ ഫ്രണ്ട് അടൂർ ഏരിയ കമ്മിറ്റി ഓഫീസായും പിന്നീട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസായും ഇതു പ്രവർത്തിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊച്ചിയിൽനിന്നു വന്ന എൻഐഎ സംഘമാണ് ഓഫീസ് സീൽ ചെയ്തത്. എൻഐഎ സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട് നേതാക്കളുടെ വീടുകൾ പരിശോധിച്ചപ്പോൾ പറക്കോട്ടെ ഓഫീസിലും പരിശോധന നടന്നിരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പോപ്പുലർഫ്രണ്ട് ഓഫീസ് ആവശ്യങ്ങൾക്കു വാടകയ്ക്കെടുത്തിരിക്കുകയായിരുന്നു.
നടപടിയുടെ ഭാഗമായി കെട്ടിടം ഉടമയോടു കാര്യങ്ങൾ വിശദീകരിച്ചു. മുറിക്കുള്ളിൽ കടക്കാനും മറ്റാർക്കെങ്കിലും വാടകയ്ക്കു നൽകാനും എൻഐഎ കൊച്ചി ഓഫീസിന്റെ അനുമതി തേടണമെന്ന് ഉടമയോടു നിർദേശിച്ചിട്ടുണ്ട്.
അടൂർ സിഐ റ്റി.ഡി. പ്രജീഷ്, തഹസീൽദാർ ജി.കെ.പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് എൻഐഎ നടപടി പൂർത്തീകരിച്ചത്. വൻ പോലീസ് സംഘത്തിന്റെ സുരക്ഷയും ഉണ്ടായിരുന്നു.
കെട്ടിടം ഉപയോഗിക്കണമെങ്കിൽ
എൻഐഎ അനുമതി വേണം
പന്തളം: പോപ്പുലർ ഫ്രണ്ടിന്റെ പന്തളം ഏരിയ കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടവും എൻഐഎ സംഘവും പോലീസും ചേർന്നു പൂട്ടി സീൽ ചെയ്തു. കുരമ്പാല വില്ലേജിൽ തോന്നല്ലൂർ ഉളമയിൽ ഭാഗത്തെ കെട്ടിടം എൻഐഎ ഉദ്യോഗസ്ഥർ തന്നെയാണ് സീൽ ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫീസിനുവേണ്ടി വാടകയ്ക്കെടുത്ത കെട്ടിടമാണിത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ കൊച്ചിയിൽനിന്നു പന്തളം പോലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥർ പന്തളം പോലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സഹായത്തോടെ ഉളമയിലുള്ള കെട്ടിടത്തിനു സമീപമെത്തിയത്. അടൂർ തഹസീൽദാർ ജി.കെ. പ്രദീപ്, ഡെപ്യൂട്ടി സഹസീൽദാർ ഹരീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് കെട്ടിടത്തിന്റെ ഭിത്തിയിൽ നോട്ടീസ് പതിച്ചത്.
എൻഐഎയുടെയോ നിയുക്ത അഥോറിറ്റിയുടെയോ മുൻകൂർ അനുമതിയല്ലാതെ ഏതെങ്കിലും തരത്തിൽ കെട്ടിടം പാട്ടത്തിനു കൊടുക്കുക, വില്പന നടത്തുക, പണികൾ നടത്തുക അടക്കം ഒരു നടപടികളും പാടില്ലെന്ന് ഉടമകൾക്ക് നിർദേശം നൽകിയാണ് നോട്ടീസ് പതിച്ചത്.