പത്തനംതിട്ട: ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂർ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്റെ കുടികിടപ്പവകാശം, കേസ് നടത്തി നേടുന്നതിന് കോടതിയിൽ വേണ്ടിവരുന്ന ചെലവിനെന്നു പറഞ്ഞ് ലക്ഷകണക്കിനു രൂപ കബളിപ്പിച്ചെടുത്ത രണ്ടുപേരെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു.
വി-കോട്ടയം വെള്ളപ്പാറ സന്തോഷ് ഭവനം വീട്ടിൽ സന്തോഷ്കുമാറിന്റെ ഭാര്യ കെ. രമ (44), കോന്നി താഴം ചെങ്ങറ ചരുവിള വീട്ടിൽ നിന്നും കുമ്പഴ ചരിവുപറമ്പിൽ സി.എസ്. സജു (44) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കുടികിടപ്പവകാശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി കേസ് നിലവിലുണ്ട്, വസ്തു 230 കോടിയോളം വിലവരുന്നതാണെന്നും ഈ കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം നൽകിയാൽ, ബാങ്ക് വായ്പകൾ അടച്ചുകൊള്ളാമെന്ന് പറഞ്ഞ്, കൊടുമൺ ഐക്കാട് കിഴക്ക് ഐക്കരേത്ത് കിഴക്കേചരിവ് തൊട്ടരികിൽ പുത്തൻവീട്ടിൽ സജി ബേബിയുടെ ഭാര്യ മറിയാമ്മ ചാക്കോയിൽ നിന്നു പല കാലയളവിലായി 5,65,000 രൂപയും നാലര പവൻ സ്വർണവും കൈക്കലാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
തുകയും സ്വർണവും തിരികെ ചോദിച്ചപ്പോൾ, സർക്കാർ മുദ്രയോടുകൂടിയ ജില്ലാ സെഷൻസ് കോടതി ഉത്തരവ് വ്യാജമായി നിർമിച്ചശേഷം സത്യമാണെന്നു വിശ്വസിപ്പിച്ച്, തുകയും മറ്റും തിരിച്ചുകൊടുക്കാതെ പറ്റിക്കുകയായിരുന്നു. ചതി മനസിലാക്കി മറിയാമ്മ ചാക്കോ കൊടുമൺ പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു.
തട്ടിപ്പുസംഘം കളവായി നിർമിച്ചതായി പറയുന്ന കോടതി ഉത്തരവ്, നൽകാനുള്ള പണത്തിനായി സ്വർണം പണയം വച്ചതിന്റെ രസീതുകൾ, തീറാധാരം എഴുതി പണയപ്പെടുത്തുന്നതിലേക്ക് മുദ്രപ്പത്രത്തിലെഴുതിയത്, പ്രതിയായ രമയുടെ പേരിലുള്ള ബാങ്ക് പാസ്ബുക്ക് തുടങ്ങിയ തെളിവുകൾ കൂടുതൽ പരിശോധനയ്ക്കായി പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര കോടതിയുടേതായി ഇവർ നിർമിച്ച ഉത്തരവ് വ്യാജമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അതിവിദഗ്ധമായി വെട്ടിപ്പ് നടത്തിയ പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയതിനെതുടർന്ന് കോന്നിയിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ടാം പ്രതി സജുവിനെയാണ് ആദ്യം പിടികൂടിയത്. നേരത്തെ ഇയാൾ കോന്നിയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. കോന്നി ബസ് സ്റ്റാൻഡിൽ നിന്നാണ് സജുവിനെ പിടികൂടിയത്. വൈകുന്നേരം രമയെയും കസ്റ്റഡിയിലെടുത്തു.
ഇരുവർക്കുമെതിരേ കൂടുതൽ പേർ കഴിഞ്ഞയിടെ പത്തനംതിട്ട പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തി ആക്ഷേപം ഉന്നയിച്ചിരുന്നു. ലക്ഷകണക്കിനു രൂപ നഷ്ടപ്പെട്ട ഇവരും വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയവരാണ്. ഇതെല്ലാം ക്രോഡീകരിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിന് പോലീസ് നീക്കം തുടങ്ങി. പോലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
എസ്ഐമാരായ രതീഷ് കുമാർ, സതീഷ്, എസ് സി പിഒമാരായ പ്രമോദ്, വിനീത്, സിപിഒമാരായ അജിത് കുമാർ, പ്രദീപ്, സിന്ധു, സുനിത, അജിത് എന്നിവരാണ് സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.