പത്തനംതിട്ട: റവന്യു ജില്ലാ സ്കൂൾ കലോത്സവം 29 മുതൽ ഡിസംബർ രണ്ടുവരെ തിരുവല്ല തിരുമൂലപുരത്തു നടക്കും.
തിരുമൂലപുരം എസ്എൻവി എച്ച്എസ് മുഖ്യവേദിയായി നടക്കുന്ന കലോത്സവത്തിൽ ബാലികാമഠം എച്ച്എസ്എസ്, സെന്റ് തോമസ് എച്ച്എസ്എസ്, തിരുമൂലവിലാസം യുപിഎസ്, എംഡിഇഎംഎൽപിഎസ് എന്നീ സ്കൂളുകളും വേദികളാകും. ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യുപി വിഭാഗങ്ങളുടെ കലോത്സവങ്ങൾക്കൊപ്പം സംസ്കൃതം, അറബി കലോത്സവങ്ങളും നടക്കും. 12 പ്രധാന വേദികളും അഞ്ച് ഉപവേദികളും മത്സരങ്ങൾക്കായുണ്ടാകുമെന്നു ജനറൽ കൺവീനർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം.എസ്. രേണുകാഭായ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലെ 11 ഉപജില്ലകളിൽ നടന്ന കലോത്സവത്തിൽ വിജയികളായ പ്രതിഭകളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. കലോത്സവത്തിനു തുടക്കം കുറിച്ച് 29നു രാവിലെ ഒന്പതിനു പ്രധാന വേദിയിൽ പതാക ഉയരും. തുടർന്നു നടക്കുന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം ആർ. ശ്രീലക്ഷ്മി കലാമത്സരം ഉദ്ഘാടനം ചെയ്യും. എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.
ഡിസംബർ രണ്ടിനു വൈകുന്നേരം 5.30ന് സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയായിരിക്കും.
4203 മത്സരാർഥികൾ
നാലു ദിവസത്തെ ജില്ലാതല കലോത്സവത്തിൽ 4,203 കുട്ടികളാകും വിവിധ ഇനങ്ങളിലായി മത്സരിക്കാനുണ്ടാകുക. യുപി വിഭാഗത്തിൽ 1,144, ഹൈസ്കൂളിൽ 1,779, ഹയർ സെക്കൻഡറിയിൽ 1,280 എന്നിങ്ങനെയാണ് മത്സരാർഥികളുടെ എണ്ണം. ഉപജില്ലാ മത്സരങ്ങളിലെ അപ്പീലുകൾ അനുവദിച്ചുകൊണ്ട് പങ്കെടുക്കുന്നവർ കൂടിയാകുന്പോൾ മത്സരാർഥികളുടെ എണ്ണം ഉയരും.
ഉപജില്ലാതല മത്സരത്തിലെ വിജയികളായിട്ടുള്ളവർ പ്രതിനിധാനം ചെയ്യുന്ന 209 സ്കൂളുകളാണ് മത്സരിക്കാനുണ്ടാകുക. യുപി വിഭാഗത്തിൽ 36, ഹൈസ്കൂൾ വിഭാഗത്തിൽ 91, ഹയർ സെക്കൻഡറിയിൽ 102 ഇനങ്ങളിലുമാണ് മത്സരങ്ങൾ. സംസ്കൃതോത്സവത്തിൽ യുപി, എച്ച്എസ് വിഭാഗങ്ങളിൽ 19 വീതം ഇനങ്ങളിലും അറബിക് കലോത്സവത്തിൽ യുപിയിൽ 13 ഇനങ്ങളിലും എച്ച്എസ് വിഭാഗത്തിൽ 19 ഇനങ്ങളിലുമാണ് മത്സരങ്ങൾ.
പ്രധാന വേദിയിൽ
ഉദ്ഘാടന സമ്മേളനത്തെത്തുടർന്ന് എസ്എൻവി സ്കൂളിലെ പ്രധാന വേദിയിൽ വട്ടപ്പാട്ട് മത്സരവും തുടർന്ന് ഒപ്പനയുമാണ്. തിരുമൂലവിലാസം യുപിഎസ് വേദിയിൽ അന്നേദിവസം ഭരതനാട്യും ബാലികാമഠം സ്കൂൾ വേദിയിൽ നാടൻപാട്ട്, വഞ്ചിപ്പാട്ട് മത്സരങ്ങളും നടക്കും. രചനാ മത്സരങ്ങൾ സെന്റ് തോമസ് സ്കൂളിലാണ്. കലോത്സവ മത്സരങ്ങളുടെ വിധികർത്താക്കളുടെ പാനൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും ഡിഡിഇ പറഞ്ഞു. രണ്ടാം ദിനം മുതലുള്ള മത്സരങ്ങൾ രാവിലെ ഒന്പതിനുതന്നെ ആരംഭിക്കും.
വിവിധ കമ്മിറ്റി കൺവീനർമാരായ ബിനു ജേക്കബ് നൈനാൻ, പി. ചാന്ദിനി, കെ.എം.എം. സലിം, മുഹമ്മദ് അക്ബർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.