തിരുവല്ല: രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം സ്കൂൾ കലോത്സവം ജില്ലാതല മത്സരങ്ങൾക്ക് ഇന്നു തുടക്കം. തിരുമൂലപുരത്തെ അഞ്ച് സ്കൂളുകളിലാണ് വേദികൾ. ഇനിയുള്ള നാല് ദിനരാത്രങ്ങൾ തിരുമൂലപുരത്തിന് വീണ്ടും കലയുടെ പൊടിപൂരം.
2018ലാണ് തിരുമൂലപുരത്ത് അവസാനം കലോത്സവത്തിനു വേദി ഒരുങ്ങിയത്. തിരുവല്ല വിദ്യാഭ്യാസ ജില്ല ആതിഥേയത്വം അരുളുന്ന ജില്ലാ കലോത്സവത്തിനു കഴിഞ്ഞ ഏതാനും വർഷങ്ങളായി തിരുമൂലപുരം സ്കൂളുകൾ തന്നെയാണ് വേദി. അഞ്ച് സ്കൂളുകൾ തൊട്ടടുത്തുള്ളതും യാത്രാസൗകര്യവും കണക്കിലെടുത്താണ് വേദി നിർണയം. 2019ൽ ഏറ്റവുമൊടുവിൽ ജില്ലാ കലോത്സവം നടന്നത് റാന്നി എംഎസ് സ്കൂളിലാണ്. 2020, 2021 വർഷങ്ങളിൽ കലോത്സവം മുടങ്ങി.
11 ഉപജില്ലകളിൽ നടന്ന കലോത്സവങ്ങളിലെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തല വിദ്യാർഥികളാണ് കേരള സ്കൂൾ കലോത്സവം, സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയിലാണ് പങ്കെടുക്കുന്നത്. ഡിസംബർ രണ്ടുവരെയാണ് കലോത്സവം.
പ്രധാന വേദിയായ തിരുമൂലപുരം എസ്എൻവി ഹൈസ്കൂളിൽ ഇന്നു രാവിലെ ഒന്പതിന് കലോത്സവത്തിനു തിരി തെളിയും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം.എസ്. രേണുകാഭായ് പതാക ഉയർത്തും.
തുടർന്നു നടക്കുന്ന സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോകുമാർ ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. കലാമേളയുടെ ഉദ്ഘാടനം ചലച്ചിത്ര, സീരിയൽ താരം ആർ. ശ്രീലക്ഷ്മി നിർവഹിക്കും. യോഗത്തിൽ എംഎൽഎമാർ, ജനപ്രതിനിധികൾ, അധ്യാപക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.
എസ്എൻ വിഎച്ച്എസ്
പ്രധാന വേദി
തിരുമൂലപുരം എസ്എൻവി എച്ച്എസ് മുഖ്യവേദിയായി നടക്കുന്ന കലോത്സവത്തിൽ ബാലികാമഠം എച്ച്എസ്എസ്, സെന്റ് തോമസ് എച്ച്എസ്എസ്, തിരുമൂലവിലാസം യുപിഎസ്, എംഡിഇഎംഎൽപിഎസ് എന്നീ സ്കൂളുകളും വേദികളാകും. 12 പ്രധാന വേദികളും അഞ്ച് ഉപവേദികളുമാണ് മത്സരങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്നത്. സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് ബാൻഡ്മേളം മത്സരം നടക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് ബാൻഡുമേളം.
സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിലെ ഹാളിലാകും ഭക്ഷണ ക്രമീകരണം. സന്നദ്ധ പ്രവർത്തനങ്ങൾക്കായി വിവിധ സ്കൂളുകളിലെ എൻസിസി, എസ്പിസി, സ്കൗട്ട്, ഗൈഡ്സുകളെയാണ് നിയോഗിച്ചിരിക്കുന്നത്.
നാലായിരത്തിലധികം
മത്സരാർഥികൾ
കലോത്സവത്തിന്റെ ജിസ്ട്രേഷൻ നടപടികൾ ഇന്നലെ ആരംഭിച്ചു. പ്രാഥമിക കണക്കിൽ 4203 കുട്ടികളാണ് ഉപജില്ലാതല മത്സരവിജയികളായി ഉണ്ടാകുക. ഇതോടൊപ്പം അപ്പീലുകളുടെ പിൻബലത്തിൽ വേദിയിലെത്തുന്നവരുമുണ്ടാകും. ഇതോടെ മത്സരാർഥികളുടെ എണ്ണം കൂടും.
ഉദ്ഘാടനത്തേ തുടർന്ന് ആരംഭിക്കുന്ന സ്റ്റേജ് മത്സരങ്ങൾ നാളെ മുതൽ രാവിലെ ഒന്പതിനാരംഭിച്ച് രാത്രി ഏറെ വൈകാതെ പൂർത്തീകരിക്കാനാണ് സംഘാടകരുടെ ശ്രമം. എന്നാൽ മത്സരാർഥികളുടെ ആധിക്യവും വേദിയിലെത്താനുള്ള കാലതാമസവുമെല്ലാം കൂടിയാകുന്പോൾ മത്സരങ്ങൾ പൂർത്തിയാകാൻ വൈകുമെന്ന ആശങ്കയുണ്ട്.
യുപി വിഭാഗത്തിൽ 1144, ഹൈസ്കൂളിൽ 1779, ഹയർ സെക്കൻഡറിയിൽ 1280 എന്നിങ്ങനെയാണ് മത്സരാർഥികളുടെ എണ്ണം കണക്കാകുന്നത്.
ഉപജില്ലാതല മത്സരത്തിലെ വിജയികളായിട്ടുള്ളവർ പ്രതിനിധാനം ചെയ്യുന്ന 209 സ്കൂളുകളാണ് മത്സരിക്കാനുണ്ടാകുക. യുപി വിഭാഗത്തിൽ 36, ഹൈസ്കൂൾ വിഭാഗത്തിൽ 91, ഹയർ സെക്കൻഡറിയിൽ 102 ഇനങ്ങളിലുമാണ് മത്സരങ്ങൾ. സംസ്കൃതോത്സവത്തിൽ യുപി, എച്ച്എസ് വിഭാഗങ്ങളിൽ 19 വീതം ഇനങ്ങളിലും അറബിക് കലോത്സവത്തിൽ യുപിയിൽ 13 ഇനങ്ങളിലും എച്ച്എസ് വിഭാഗത്തിൽ 19 ഇനങ്ങളിലുമാണ് മത്സരങ്ങൾ.
കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുമൂലപുരം എസ്എൻവി സ്കൂളിൽ ഇന്ലെ ഡിഡിഇ എം.എസ്. രേണുകാഭായ് ഉദ്ഘാടനം ചെയ്തു. കോന്നി ഉപജില്ല കൺവീനർ ശ്രീരാജ് രജിസ്ട്രേഷൻ ഫയൽ ഏറ്റുവാങ്ങി.
കൺവീനർ വി.എ. ബിജുകുമാറിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ഡി. സന്ധ്യ, ജി. പ്രദീപ് കുമാർ, ജെ.എസ്. രാജേഷ്, ജി. അഭിലാഷ്, ജി. ജയശ്രീ, ഡി. ഹരികൃഷ്ണൻ, പി.എസ്. ശ്യാംകുമാർ, കെഎം. മുഹമ്മദ് സലിം എന്നിവർ പ്രസംഗിച്ചു.
രചനാ മത്സരങ്ങൾ ഇന്ന്
കലോത്സവത്തോടനുബന്ധിച്ച രചനാ മത്സരങ്ങൾ ഇന്നു രാവിലെ ഒന്പതിന് സെന്റ് തോമസ് എച്ച്എസ്എസിൽ നടക്കും. സ്കൂളിലെ വിവിധ ക്ലാസ്മുറികളിലാണ് മത്സര ക്രമീകരണം. ചിത്രരചന - പെൻസിൽ, ജലഛായം, എണ്ണഛായം, കാർട്ടൂൺ, കൊളാഷ് എന്നീ ക്രമത്തിലും രണ്ടാമത്തെ മുറിയിൽ ഉപന്യാസം, കഥ, കവിത (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) ക്രമത്തിലും മത്സരങ്ങൾ നടക്കും.
സംസ്കൃതോത്സവം, അറബി ഉറുദു രചനകൾ മറ്റു ക്ലാസ് മുറികളിലുമായി ക്രമീകരിക്കും.
മത്സരഫലവും സമയക്രമവും
വെബ്സൈറ്റിൽ
ജില്ലാ കലോത്സവം സംബന്ധിച്ച മത്സര സമയവും ഫലങ്ങളും വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് പബ്ലിസിറ്റി കൺവീനർ കെ.എം. മുഹമ്മദ് സലിം അറിയിച്ചു. ednpta.in എന്ന സൈറ്റിലാണ് വിവരങ്ങൾ ലഭ്യമാകുന്നത്.