ശബരി റെയിൽപാത പുനലൂരിലേക്ക് നീട്ടണം
1264804
Saturday, February 4, 2023 10:28 PM IST
പത്തനംതിട്ട: അങ്കമാലി - എരുമേലി ശബരി റെയിൽപാതയ്ക്കു കേന്ദ്രസർക്കാർ ബജറ്റിൽ നൂറു കോടി രൂപ അനുവദിച്ചതോടെ പദ്ധതി വീണ്ടും ജീവൻ വയ്ക്കുന്നു. 3,727 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുകകൂടി ചെയ്താൽ പദ്ധതി പ്രവർത്തനം പുനരാരംഭിക്കാനാകും. ഇതോടൊപ്പം തുല്യവിഹിതം വഹിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനവും നടപ്പാക്കണം.
സംസ്ഥാന സർക്കാർ കിഫ്ബിയിൽ 2,000 കോടി രൂപ കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്നു.
കാലടി മുതൽ എരുമേലി വരെയുള്ള 104 കിലോമീറ്ററാണ് ഇനി പൂർത്തിയാകാനുള്ളത്. അങ്കമാലി മുതൽ കാലടി വരെയുള്ള ഏഴ് കിലോമീറ്ററാണ് പൂർത്തീകരിച്ചിട്ടുള്ളത്. കാലടിയിൽ പെരിയാറിനു കുറുകെയുള്ള പാലവും കാലടി റെയിൽവേ സ്റ്റേഷനും നിർമിച്ചിട്ടുണ്ട്.
വന്ദേഭാരത് വന്നാലും
1997 - 98 കാലയളവിലാണ് പദ്ധതിക്കു പ്രാഥമികാംഗീകാരം ലഭിച്ചത്. പിന്നീടുള്ള റെയിൽവേ ബജറ്റുകളിൽ നാമമാത്ര സഹായം ലഭിച്ചെങ്കിലും പദ്ധതി ലാഭകരമാകില്ലെന്നു കണ്ട് 2019ൽ കേന്ദ്രംതന്നെ പദ്ധതി മരവിപ്പിച്ചു. പിന്നീട് സംസ്ഥാന സർക്കാരിന്റെ ഇടപെടൽകൂടി ഉണ്ടായതോടെയാണ് വീണ്ടും സജീവമായത്. ചെലവിന്റെ പകുതി വഹിക്കാമെന്ന ധാരണാപത്രം കേന്ദ്രവുമായി സംസ്ഥാനം ഒപ്പിട്ടതോടെയാണ് എസ്റ്റിമേറ്റ് പുതുക്കാൻ കേന്ദ്രം അനുമതി നൽകിയത്. വന്ദേഭാരത് ട്രെയിൻ ഓടിക്കാൻ ഉതകുന്ന തരത്തിലുള്ള പാതയ്ക്കാണ് എസ്റ്റിമേറ്റാണ് തയാറായിട്ടുള്ളത്.
ഭൂമിയേറ്റെടുക്കൽ ബാക്കി
കാലടി മുതൽ പെരുന്പാവൂർ ഓടയ്ക്കാലി റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭൂമിയേറ്റെടുക്കൽ നടപടികളാണ് പദ്ധതി പുനരാരംഭിക്കുന്പോഴത്തെ ആദ്യ നടപടി. കേന്ദ്ര-സംസ്ഥാന വിഹിതമായി ആദ്യഘട്ടത്തിൽ 2,000 കോടി രൂപ ലഭിക്കുമെങ്കിൽ ഭൂമി ഏറ്റെടുക്കലിന് ഈ ഘട്ടത്തിൽ വേണ്ടിവരിക 86 കോടി രൂപയായിരിക്കുമെന്നാണ് കണക്ക്. ഇതിനു പിന്നാലെ നിർമാണവും ആരംഭിക്കാനാകും.
പാത കടന്നുപോകുന്ന മേഖലകളിൽ നേരത്തെയുണ്ടായിരുന്ന പ്രതിഷേധങ്ങൾ ഏറെക്കുറെ ശമിച്ചിട്ടുണ്ട്. അന്തിമ അലൈൻമെന്റ് അംഗീകരിച്ചു കഴിഞ്ഞാൽ പദ്ധതിക്കു പ്രാദേശിക പിന്തുണയും ഉറപ്പാക്കാമെന്നാണ് പ്രതീക്ഷ. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിലൂടെയുള്ള പാതയാണിത്.
സമ്മർദം ചെലുത്തും:
ആന്റോ ആന്റണി
കേരള സർക്കാർ റെയിൽവേ ബോർഡിനു സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ സമ്മർദം തുടരുമെന്ന് ആന്റോ ആന്റണി എംപി. ചട്ടം 377 പ്രകാരം ഇക്കാര്യം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.
അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കിയ ശേഷമാണ് പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിരിക്കുന്നത്. പാത പുനലൂർവരെ നീട്ടാനുള്ള നിർദേശവും ബന്ധപ്പെട്ടവരുടെ മുന്പാകെ നൽകിയിട്ടുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു.
പാത പുനലൂരിലേക്ക്
ശബരിപാത എരുമേലിയിൽ അവസാനിപ്പിക്കാതെ പുനലൂർ വരെ നീട്ടുകയെന്ന ആവശ്യവും ശക്തമാണ്. പാത എരുമേലിയിൽ അവസാനിപ്പിക്കാതെ പുനലൂർ വരെ നീട്ടിയാൽ ശബരിമല തീർഥാടകർക്കടക്കം കൂടുതൽ പ്രയോജനപ്പെടും. ഇതിനുള്ള പ്രാഥമിക പഠനങ്ങളും കഴിഞ്ഞിരുന്നു.
പത്തനംതിട്ട ജില്ലയിലെ റാന്നി, പത്തനംതിട്ട, കോന്നി വഴിയാകും പാത പുനലൂരിലേക്കെത്തുക. കൊല്ലം - ചെങ്കോട്ട റെയിൽപ്പാതയുമായി പുനലൂരിൽ ബന്ധം ലഭിക്കുന്നതിനാൽ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്കും പാത പ്രയോജനപ്പെടും. ഭാവിയിൽ ഇതു നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കു നീട്ടാനുമാകുമെന്നാണ് നിർദേശം. പ്രാഥമികഘട്ടം തന്നെ പുനലൂർവരെ ആക്കുന്നതുമായി ബന്ധപ്പെട്ട നിർദേശമാണ് എംപിമാരടക്കം നൽകിയിരിക്കുന്നത്.