പത്തനംതിട്ട: വാഹനങ്ങളിലും കടകളിലും തീപിടിത്തമുണ്ടായാല്‍ അണയ്ക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം.
ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കര്‍ശന പരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തില്‍ നദിയിൽ അടിഞ്ഞുകൂടിയ മണ്ണ് ശേഖരിച്ച് കോഴഞ്ചേരി സ്റ്റേഡിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. സ്റ്റേഡിയത്തിനു സമീപം ഹോമിയോ ആശുപത്രി അടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രവത്തിക്കുന്നതിനാല് വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകണം. പത്തനംതിട്ടയില്‍ നിന്ന് എറണാകുളം അമൃത ആശുപത്രി വരെ പോകുന്ന കെഎസ്ആര്‍ടിസി ബസ് പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
റോഡിലേക്ക് ഇറക്കിവച്ചിരുക്കുന്ന തട്ടുകടകളിലെ അടുപ്പുകള്‍ മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.
നഗരപരിധിയില്‍ നടപ്പാത കൈയേറിയുള്ള വ്യാപാരങ്ങൾ ഒഴിവാക്കണം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒപി കൗണ്ടര്‍, ഫാര്‍മസി എന്നിവിടങ്ങളില്‍ ടോക്കണ്‍ സംവിധാനവും രോഗികള്‍ക്ക് ഇരിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. ജനറൽ ആശുപത്രിയില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നേത്രരോഗ വിഭാഗം താഴത്തെ നിലയിലേയ്ക്കു മാറ്റുന്നതിന് നടപടി സ്വീകരിക്കണം.
പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിച്ചു. എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, കോഴഞ്ചേരി തഹസില്‍ദാര്‍ ജോണ്‍ സാം, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. ഷിറോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ബി. സുധ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ജെറി മാത്യു സാം, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ മാത്യു ജി. ഡാനിയേല്‍, മാത്യു മരോട്ടിമൂട്ടില്‍, സുമേഷ് ഐശ്വര്യ, അബ്ദുള്‍ കലാം ആസാദ്, ബിജു പരമേശ്വരന്, ബിസ്മില്ലാഖാന്, ഷീജ ടി. ടോജി, പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.