പത്തനംതിട്ട: എംസി റോഡിനു സമാന്തരമായി കിളിമാനൂരിലെ പുളിമാത്തുനിന്നാരംഭിച്ച് അങ്കമാലി വരെയെത്തുന്ന നിർദിഷ്ട ഹൈവേയോട് ആദ്യം താത്പര്യം കാട്ടിയ മേഖലകളിൽ ഇപ്പോൾ പ്രതിഷേധ സ്വരങ്ങളും. പാതയുടെ അലൈൻമെന്റ് സംബന്ധിച്ച് ഏകദേശ ചിത്രം പുറത്തുവന്നതോടെയാണ് പിഎം റോഡിനോടു ചേർന്ന പ്രദേശങ്ങളിൽനിന്ന് എതിർപ്പുകളുയർന്നു തുടങ്ങിയത്.
പാതയുടെ സർവേയും മാപ്പും അന്തിമ അനുമതിക്കായി ദേശീയപാത അഥോറിറ്റിയുടെ ഭൂമിയേറ്റെടുക്കൽ കമ്മിറ്റിക്കു കൈമാറിയിരിക്കുകയാണ്. ദേശീയപാതയുടെ ദൂരം 257 കിലോമീറ്ററാണ്. വീതി 26 മീറ്ററാണ്. ഭോപ്പാൽ ആസ്ഥാനമായ ഹൈവേ എൻജിനിയറിംഗ് കൺസൾട്ടന്റ് ആകാശ സർവേ നടത്തി തയാറാക്കിയ അലൈൻമെന്റ് ദേശീയപാത അഥോറിറ്റിക്കു സമർപ്പിച്ചിട്ടുണ്ട്.
പത്തനാപുരം മുതൽ പ്ലാച്ചേരി വരെ
പത്തനാപുരത്തിനു സമീപം ഇടത്തറ ജംഗ്ഷനിലാണ് പത്തനംതിട്ട ജില്ലയിൽ പാത പ്രവേശിക്കുന്നത്. കലഞ്ഞൂർ ടൗണിൽ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെയാണ് നിർദിഷ്ട പാതയും കടന്നുവരുന്നത്. ഇഞ്ചപ്പാറ, കൂടൽ, മുറിഞ്ഞകൽ വഴി കൊല്ലംപടിക്കു സമീപം വരെയെത്തും. അവിടെനിന്നു കല്ലേലി, പയ്യനാമൺ, കൊന്നപ്പാറ, പെരിഞ്ഞൊട്ടയ്ക്കൽ, ചെങ്ങറ തോട്ടം, പുതുക്കുളം വഴിയാണ് തുടർന്നുള്ള റൂട്ട്.
ചെങ്ങറ വഴി തലച്ചിറ എത്തുന്ന പാത ശബരിമല പാതയിലൂടെയാണ് വടശേരിക്കര ടൗണിനു സമീപം വരെയെത്തുന്നത്. കല്ലാറിന്റെ തീരത്തുകൂടി വടശേരിക്കര ഗവൺമെന്റ് ന്യൂ യുപി സ്കൂളിനു സമീപം ബംഗ്ലാംകടവ്, ഒഴുവൻപാറ റോഡിൽ കയറി പന്പാ തീരത്തുകൂടി ചെറുകുളഞ്ഞി എത്തും.
ഒഴുവൻപാറ, കല്യാണിമുക്ക്, മുക്കാലുമൺ, ചെത്തോങ്കര വഴിയാണ് പിന്നീടുള്ള യാത്ര. റാന്നി ടൗണിൽ പ്രവേശിക്കില്ലെങ്കിലും മന്ദമരുതി മുതൽ പ്ലാച്ചേരി വരെ വീണ്ടും പിഎം റോഡിലൂടെയാണ് റൂട്ട് നിർദേശിച്ചിരിക്കുന്നത്.
ജനവാസ മേഖലകൾ ഒഴിയണം
ജനവാസ മേഖലകൾ പരമാവധി ഒഴിവാക്കിയാണ് സർവേയെന്നു പറയുന്നുണ്ടെങ്കിലും പിഎം റോഡിലൂടെയും മറ്റു ചില ഗ്രാമീണ പാതകളിലൂടെയുമുള്ള പാതയ്ക്കു വേണ്ടി കെട്ടിടങ്ങൾ അടക്കം പൊളിച്ചു നീക്കേണ്ടിവരും. പാതയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന വസ്തുവിനു ന്യായമായ വില ലഭിക്കുമെന്നതിനാൽ മലയോര മേഖലയിൽ പലരും പദ്ധതിയോടു താത്പര്യം കാട്ടിയിരുന്നു. വനമേഖലയോടും മറ്റും ചേർന്നു കിടക്കുന്ന അവികസിത മേഖലകളുടെ വികസനത്തിനു പദ്ധതി വഴിതെളിക്കുമെന്നായിരുന്നു നിഗമനം.
ടൗണുകൾ ഒഴിവാക്കണം: എംപി
നിർദിഷ്ട ദേശീയപാത പിഎം റോഡിലെ ടൗണുകളിലൂടെ കടന്നവരുന്നതിനോടു യോജിപ്പില്ലെന്ന് ആന്റോ ആന്റണി എംപി. കലഞ്ഞൂർ, മന്ദമരുതി ടൗണുകൾ പൂർണമായും ഇല്ലാതാകുന്ന തരത്തിലുള്ള നിർമാണത്തോടു യോജിപ്പില്ല, നൂറുകണക്കിനു വ്യാപാരികളുടെ ജീവനോപാധിയാണ് നഷ്ടമാകുക. ടൗണുകളെ ഒഴിവാക്കി അലൈൻമെന്റിൽ മാറ്റം നിർദേശിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.
വിശദമായ ചര്‍ച്ച നടത്തണമെന്നു
കേന്ദ്രമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ എംസി റോഡിനു സമാന്തരമായി നാലുവരി പാത നിര്‍മിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിനു മുമ്പു വിശദമായ ചര്‍ച്ചകള്‍ പ്രാദേശികതലത്തില്‍ നടത്തണമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ദേശീയപാത അഥോറിറ്റിക്കു നിര്‍ദേശം നല്കി.
നിലവിലെ എംസി റോഡിനു സമാന്തരമായി മറ്റൊരു നാലുവരി പാത നിര്‍മിക്കുന്നത് അശാസ്ത്രീയവും സാമ്പത്തിക ധൂര്‍ത്തും അപ്രയോഗികവുമാണെന്ന പരാതികളുടെ അടിസ്ഥാനത്തിലാണിത്. പദ്ധതി വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ആരോപണം ഉയര്‍ന്നിരുന്നു. എംപിമാര്‍, എംഎല്‍എമാർ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുമായി വിശദമായ ചർച്ച നടത്താനാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദേശം.
ഇതിനിടെ, ഹൈവേയുടെ അലൈന്മെന്റില് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മന്ദമരുതി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വ്യാപാരികളും കുടുംബാംഗങ്ങളും ഒപ്പിട്ട നിവേദനം ആന്റോ ആന്റണി എംപി മുഖേന ദേശീയപാത അഥോറിറ്റിക്കു കൈമാറി.
വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് വര്‍ഗീസ് ചൂരക്കുഴിയില്‍ സെക്രട്ടറി കെ.ഇ. മാത്യു, ട്രഷറാര്‍ ബിനോജ് ചിറക്കല്‍, ലാന്‍ഡ് ഓണേഴ്സ് നിര്‍വാഹ സമിതി അംഗം സജി തോമസ് വടക്കേത്ത് മെംബര്‍ റൂബി കോശി എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.