പത്തനംതിട്ട: മടങ്ങിവന്ന പ്രവാസികൾക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി വായ്പ നല്‍കാത്ത ബാങ്കുകളുടെ സമീപനത്തിനെതിരേ വ്യാപക പരാതി. പ്രവാസി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിലേക്ക് ഇന്നലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ.സി. മൊയ്തീൻ എംഎൽഎ ചെയർമാനായ നിയമസഭാ സമിതി നടത്തിയ തെളിവെടുപ്പിൽ പങ്കെടുത്തവരാണ് പരാതികളുന്നയിച്ചത്.
പ്രവാസിക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയിൽ വായ്പ അനുവദിക്കാത്ത വിഷയം പ്രത്യേകമായി ചർച്ച ചെയ്യുമെന്നു ചെയർമാൻ പറഞ്ഞു.
നോര്‍ക്കയ്ക്ക് പുറമേ ജില്ലയിലെ വ്യവസായ വകുപ്പ് മുഖേന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള അവസരം പ്രവാസികള്‍ പ്രയോജനപ്പെടുത്തണം. സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് ഏകദിന വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കണമെന്നും സമിതി നിർദേശിച്ചു.
പ്രവാസികള്‍ക്ക് ബാങ്ക് വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ ലീഡ് ബാങ്ക് മാനേജരുമായി ബന്ധപ്പെട്ട് പരിഹാരം കാണാമെന്നും കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു.
എംഎൽഎമാരായ എ.കെ.എം. അഷ്റഫ്, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, മാണി സി. കാപ്പന്, സേവ്യര്‍ ചിറ്റിലപ്പള്ളി, പ്രമോദ് നാരായൺ, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, നോര്‍ക്ക-പ്രവാസി ക്ഷേമനിധി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദേശത്തേക്കു
പോകുന്ന കുട്ടികളുടെ
കണക്ക് ശേഖരിക്കണം
വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് ആവശ്യമുണ്ടെന്ന് എ.സി. മൊയ്തീൻ എംഎൽഎ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും ശിപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കുമെന്നും നിയമസഭാ സമിതി ചെയര്മാന് പറഞ്ഞു.
റാന്നിയുടെ മാസ്റ്റർ പ്ലാനിൽ പ്രവാസികൾക്കും
പങ്കാളിത്തം
റാന്നിയുടെ പത്തു വര്‍ഷത്തെ വികസനം ലക്ഷ്യമാക്കി തയാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നു യോഗത്തിൽ പങ്കെടുത്ത പ്രമോദ് നാരായൺ എംഎല്‍എ പറഞ്ഞു. ലോകകേരള സഭ പോലുള്ള ആശയങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ള ഉയര്‍ന്ന സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഇച്ഛാശക്തി വലുതാണ്.
യാത്രാക്കൂലി, വിദേശത്ത് വിവിധ കാരണങ്ങളാല്‍ കുടുങ്ങി പോകുന്നതും, ജയിലില്‍ അടക്കപ്പെടുന്നതുമായ പ്രവാസികള്‍ക്ക് ആവശ്യമായ നിയമ സഹായം ഉറപ്പുവരുത്തേണ്ടത് ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ സമിതിക്ക് പരിഹരിക്കാനുണ്ട്. മറ്റുളള കാര്യങ്ങള്‍ കേന്ദ്ര സംസ്ഥാന തലത്തില്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
അമിത യാത്രക്കൂലി
നിയന്ത്രിക്കണം
വിമാനകമ്പനികള്‍ സീസണ് സമയത്ത് പ്രവാസികളില്‍ നിന്ന് അമിത യാത്രാക്കൂലി ഈടാക്കുന്നതിന് പരിഹാരം കാണണമെന്നാവശ്യം സമിതി മുന്‍പാകെ പരാതി നൽകാനെത്തിയവർ ഉന്നയിച്ചു.
പ്രവാസികളില്‍ നിന്ന് ഈടാക്കിയിട്ടുള്ള എമിഗ്രേഷന്‍ ഫീസ് ഡിപ്പോസിറ്റ് തുക മടക്കി നല്‍കുകയോ, അല്ലെങ്കില്‍ പ്രവാസി ക്ഷേമത്തിനായി വിനിയോഗിക്കുകയോ ചെയ്യണം. പ്രവാസികള്‍ക്ക് വീടുവച്ചു നല്‍കുന്നതിന് ലൈഫ് പദ്ധതി മാതൃകയില്‍ പദ്ധതി നടപ്പാക്കണമെന്നും നിർദേശമുണ്ടായി.
പ്രവാസി ക്ഷേമത്തിനായി കോര്പറേഷന് രൂപീകരിക്കുക, സംരംഭങ്ങള്‍ തുടങ്ങുന്നതിന് പരിശീലനം നല്‍കുകയും വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യുക, തിരിച്ചുവന്ന പ്രവാസികള്‍ക്ക സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് പരിഗണിക്കുക, പ്രവാസി ക്ഷേമനിധി അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ലഭിക്കുന്ന തുക 30,000 എന്നത് ഒരു ലക്ഷമായി വർധിപ്പിക്കുക, കുടുംബശ്രീ നല്കുന്ന വായ്പകളുടെ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കുക,
താലൂക്ക് തലത്തില്‍ നോര്‍ക്ക ഓഫീസ് തുടങ്ങുക, പ്രവാസികളുടെ വിദേശത്ത് ജനിച്ച കുട്ടികള്‍ക്ക് ജനന രജിസ്ട്രേഷന് സംവിധാനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി മുന്‍പാകെ ഉന്നയിക്കപ്പെട്ടു.
പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും സമിതി ചര്‍ച്ച നടത്തി. കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ്, നോര്‍ക്ക റൂട്ട്സ് എന്നിവ മുഖേന ജില്ലകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്തു.