ആലപ്പുഴ: വിശുദ്ധ ഫ്രാൻസിസ് ഡി സാലസും വിശുദ്ധ ജയിൻ ദി ഷന്താളും ഫ്രാൻസിലെ അന്നേസിയിൽ സ്ഥാപിച്ച വിസിറ്റേഷൻ സന്യാസസഭ ശതാബ്ദിയിലേക്കു കടക്കുന്നു. ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുള്ള ദീപശിഖ പ്രയാണം 28ന് സഭയുടെ മാതൃഭവനമായ കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ കോൺവെന്റിൽനിന്നു വൈകുന്നേരം നാലിന് ആരംഭിച്ച് ആലപ്പുഴ വഴിച്ചേരി വാർഡിലുള്ള വിസിറ്റേഷൻ ജനറലേറ്റിൽ എത്തിച്ചേരും.
തുടർന്ന് 29ന് വൈകുന്നേരം 3ന് മൗണ്ട് കാർമൽ കത്തിഡ്രലിൽ ഡോ. ജയിംസ് ആനാപറമ്പിൽ മുഖ്യകാർമികത്വത്തിൽ നടത്തുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെ ശതാബ്ദി ആഘോഷപരിപാടികൾ ആരംഭിക്കും. ദൈവദാസൻ സെബാസ്റ്റ്യൻ ലോറൻസ് കാസ്മീർ പ്രസന്റേഷനച്ചൻ കാട്ടൂർ എന്ന തീരദേശഗ്രാമത്തിൽ 1924 ജനുവരി 29ന് സ്ഥാപിച്ചതാണ് വിസിറ്റേഷൻ സന്യാസിനി സഭ. ക്രിസ്തുസ്നേഹത്തിന്റെ നൂതനാനുഭവങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ചു, അത് സഹജീവികൾക്കു പകർന്നു നൽകാൻ ഇറങ്ങി തിരിച്ച ക്രിസ്തു ശിഷ്യരുടെ ശ്രമഫലമായി വളർന്നു പന്തലിച്ചതാണ് സന്ദർശനസന്യാസിനി സഭ.
കേരളം, ഉത്തരേന്ത്യ, ആഫ്രിക്ക, ഈജിപ്ത്, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽ 69 മഠങ്ങളിലായി പ്രവർത്തിക്കുന്നു. സഭയുടെ സുഗമമായ പ്രവർത്തനത്തിനും വികസനത്തിനും വേണ്ടി, മൂന്നു പ്രോവിൻസും ഒരു റീജനും രൂപീകൃതമായി.
കേരളത്തിൽ ഹോളി ഫാമിലി വിസിറ്റേഷൻ പ്രോവിൻസും സെന്റ് ജോസഫ്സ് വിസിറ്റേഷൻ പ്രോവിൻസും ഇൻഡോർ കേന്ദ്രമാക്കി ഫ്രാൻസിസ് ഡി സാലസ് വിസിറ്റേഷൻ മിഷൻ പ്രോവിൻസ്, ആഫ്രിക്ക കേന്ദ്രമാക്കി സെന്റ് സേവ്യഴ്സ് മിഷൻ റീജൻ എന്നിവയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആരോഗ്യപരിപാലന കേന്ദ്രങ്ങൾ, അനാഥമന്ദിരങ്ങൾ, വൃദ്ധമന്ദിരങ്ങൾ, മാനസിക-ആരോഗ്യ വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ശുശ്രുഷ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സുവിശേഷവത്കരണ പ്രവർത്തനം, അടിസ്ഥാന ക്രൈസ്തവ സാമൂഹിക പ്രവർത്തനം, ഭവനസന്ദർശനം, സാധുജന പരിപാലനം, ഭവനരഹിതർക്ക് ഭവനം, പഠനസഹായം, പ്രതിഭകൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങിയവയും നൽകിവരുന്നു.
2024 ജനുവരി 29ന് സമാപിക്കും. സമൂഹത്തിലെ പാവപ്പെട്ടവരോട് പക്ഷം ചേർന്ന ക്രിസ്തുവിനോട് താദാത്മ്യപ്പെട്ടുള്ള പ്രവർത്തനങ്ങളാണ് വിസിറ്റേഷൻ സഹോദരിമാർ ലോകത്തിന് കാഴ്ചവയ്ക്കുന്നത്.