എടത്വ: ഡച്ച് മാതൃകയിലുള്ള റൂം ഫോര്‍ റിവര്‍ പദ്ധതി കുട്ടനാട്ടില്‍ പാളി. രണ്ടാം കുട്ടനാട് പാക്കേജില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്ത പദ്ധതികള്‍ ചുവപ്പു നാടയില്‍. ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ കണ്ണുംനട്ട് കര്‍ഷകര്‍.
കുട്ടനാട്ടിലെ പ്രളയദുരന്തം മുന്‍നിര്‍ത്തി നെതര്‍ലൻഡ്സ് മാതൃകയില്‍ ജനകീയ പങ്കാളിത്വത്തോടെ ജലാശയങ്ങള്‍ സംരക്ഷിച്ച് വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന മാതൃകയിലാണ് റൂം ഫോര്‍ റിവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ നെതര്‍ലൻഡ്സ് സന്ദര്‍ശിക്കുകയും പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.
രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചത്. പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ് മൂന്നുവര്‍ഷം പിന്നിട്ടെങ്കിലും റൂം ഫോര്‍ റിവര്‍ പദ്ധതി എങ്ങും എത്തിയില്ല. നെല്ലറയുടെ നാടിനെ സംരക്ഷിക്കാനായിരുന്നു പദ്ധതി പ്രധാനമായി ആസൂത്രണം ചെയ്തത്.
കുട്ടനാട്ടിലെ നദികളും തോടുകളും അടിയന്തരമായി വൃത്തിയാക്കുക, തോട്ടപ്പള്ളി ലീഡിങ് ചാനലിന്റെ ആഴവും വീതിയും വര്‍ധിപ്പിക്കുക, പമ്പയില്‍ മൂന്ന് പ്രളയ റഗുലേറ്ററുകള്‍ സ്ഥാപിക്കുക, എസി കനാല്‍ നവീകരണം, പാടശേഖര പുറംബണ്ട് സ്ഥാപിക്കുക, കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുക, കാര്‍ഷിക കലണ്ടര്‍ നിര്‍ബന്ധമാക്കുക, നെല്‍വിത്തുകള്‍ കുട്ടനാട്ടില്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക, പാടശേഖരങ്ങളിലെ പെട്ടിയും പറയും മാറ്റി സബ്മേഴ്സിബിള്‍ പമ്പുകള്‍ സ്ഥാപിക്കുക എന്നിവയായിരുന്നു രണ്ടാം കുട്ടനാട് പാക്കേജിലൂടെ റൂം ഫോര്‍ റിവര്‍ പദ്ധതി പ്രകാരം നടപ്പാക്കാന്‍ തീരുമാനിച്ചത്.
ഇതിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് ജലവിഭവത്തിന് 1589.16 കോടി, കുടിവെള്ള പദ്ധതിക്ക് 291 കോടി, കൃഷിക്ക് 252 കോടി, ഫിഷറീസിന് 236 കോടി, വൈദ്യുതിക്ക് 40.50 കോടി, വ്യവസായത്തിന് 15 കോടി, മൃഗസംരക്ഷണത്തിന് 16 കോടി, ടൂറിസത്തിന് 11 കോടി, ശുചീകരണത്തിന് മൂന്നു കോടി എന്നിങ്ങനെ 2447.66 കോടി രൂപ ശുപാര്‍ശ ചെയ്തിരുന്നു.
കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഡച്ച് മാതൃകയില്‍ പാടശേഖരങ്ങളെ പ്രത്യേകം ക്ലസ്റ്ററുകളായി തിരിച്ച് സ്ഥിരം സംവിധാനത്തിലുള്ള ബണ്ടുകള്‍ സ്ഥാപിക്കാനാണ് മുന്‍തൂക്കം നല്‍കിയത്. പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലേ കുട്ടനാട്ടിലെ പാടശേരങ്ങളുടെ പുറംബണ്ട് നിര്‍മാണം ഇഴയുകയാണ്.
ഒഴുക്കു തടസപ്പെടാതിരിക്കാന്‍ ജലാശയങ്ങളിലെ ആഴം കൂട്ടലും നിലച്ച അവസ്ഥയിലാണ്. കുട്ടനാട്ടിലെ ഏതാനും പഞ്ചായത്തിലെ ചില തോടുകളില്‍ മാത്രം ആഴം കൂട്ടല്‍ ഒതുങ്ങി. തുടര്‍ വെള്ളപ്പൊക്കങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടനാട്ടില്‍ പമ്പാ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലെ ആഴം കൂട്ടൽ പോലും നടത്തിയില്ല. പ്രധാന നദികളെല്ലാം എക്കലും മാലിന്യവും അടിഞ്ഞ് നികന്നുകിടക്കുകയാണ്. എസി കനാലിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല.
ഒന്നാം കുട്ടനാട് പാക്കേജില്‍ 1840.75 കോടി രൂപയാണ് അനുവദിച്ചത്. ഉപ്പുവെള്ളം, പ്രളയ നിയന്ത്രണം എന്നിവയ്ക്കായി 310 കോടിയും പാടശേഖരങ്ങളിലെ ബണ്ട് നിര്‍മാണത്തിനായി 836 കോടി രൂപായും മാറ്റിവച്ചിരുന്നു. കുട്ടനാട്ടില്‍ 300 ഓളം പാടശേഖരങ്ങള്‍ക്ക് ഇപ്പോഴും പുറംബണ്ടായിട്ടില്ല.
എസി കനാലിനായി അനുവദിച്ച 80 കോടി രൂപയില്‍നിന്ന് പെരുന്ന മുതല്‍ പള്ളാതുരുത്തി വരെ നീളുന്ന കനാലിന്റെ പകുതി ഭാഗം പോലും നിലവില്‍ തുറക്കാനായിട്ടില്ല.
2023-24 ബജറ്റില്‍ കുട്ടനാട്ടിലെ ജലാശയങ്ങളില്‍ ആഴം കൂട്ടലിന് 137 കോടി, പാടശേഖര പുറം ബണ്ട് നിര്‍മാണത്തിന് 100 കോടി കാര്‍ഷിക വികസനത്തിന് 17 കോടി, അടിസ്ഥാന വികസനത്തിന് 29 കോടി രൂപായും അനുവദിച്ച പ്രതീക്ഷയിലാണ് കുട്ടനാട്ടുകാര്‍.
പദ്ധതികള്‍ പലതും വരുന്നതല്ലാതെ കുട്ടനാടിന്റെ സമഗ്ര വികസനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പാക്കേജ് വേണ്ടത്ര ഫലം കണ്ടില്ലെങ്കിലും ബജറ്റിലെ പ്രഖ്യാപനം പ്രാവര്‍ത്തികമാകുമെന്ന് പ്രത്യാശയിലാണ് കുട്ടനാട്ടുകാര്‍.