എടത്വ: പഞ്ചായത്ത് 15-ാം വാര്‍ഡ് മെമ്പര്‍ എം.എച്ച്. മോളിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങി. എല്‍ഡിഎഫ്- യുഡിഎഫ് നേര്‍ക്കുനേര്‍ പോരാട്ടം. 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി റോസിലിന് മാത്യുവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിനീത ജോസഫുമാണ് പോരാടുന്നത്. ഇടതു മുന്നണി വിജയിച്ച വാര്‍ഡില്‍ സീറ്റ് തിരിച്ചു പിടിക്കുമെന്ന് യുഡിഎഫും നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫും പ്രഖ്യാപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി മത്സര രംഗത്ത് എത്തിയില്ലെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങും.
ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയതോടെ ഇരു മുന്നണികളും ഇന്നലെ തെരഞ്ഞെടുപ്പ് കണ്വന്ഷന് നടത്തി. തായങ്കരി മൂലയില്‍ പാലത്തിനു സമീപം നടന്ന എല്‍ഡിഎഫ് കണ്വന്ഷന് സിപിഐ (എം) ജില്ലാ സെക്രട്ടറി ആര്. നാസര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എടത്വ എല്‍സി സെക്രട്ടറി കെ.സി. സന്തോഷ് അധ്യക്ഷത വഹിച്ചു. ടി.ഡി. സുശീലന്, ജോസഫ് കെ. നെല്ലുവേലി, കെ.സി. ജോസഫ്, പ്രഫ. ജോര്‍ജ് കൈപ്പടശേരില്, ജോണ്സണ് എം. പോള്‍, ബിനു ഐസക് രാജു, കെ.എസ്. അനില്‍കുമാര്‍, റെജി പി. വര്‍ഗീസ്, യു. വിപിന്‍, പി.കെ. അജികുമാര്‍, എ.കെ. ഉത്തമന് എന്നിവര്‍ പ്രസംഗിച്ചു.
തായങ്കരി പാട്ടത്തില്‍ കുഞ്ഞച്ചന്റെ വസതിയില്‍ നടന്ന യുഡിഎഫ് കണ്വന്ഷന് ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു.
ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതി അംഗം അബു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് ജേക്കബ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് തോമസ് കളപ്പുരയ്ക്കല്‍, കോ-ഓർഡിനേറ്റർ ജസ്റ്റിന് മാളിയേക്കല്‍, കണ്‍വീനര്‍ ബൈജു ജോസ് എന്നിവര്‍ പ്രസംഗിച്ചു.
15 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ്-5, കേരള കോണ്‍ഗ്രസ് (ജേക്കബ്)-1, കേരള കോണ്‍ഗ്രസ് ജോസഫ് -3, സിപിഎം-2, ജനാധിപത്യ കേരള കോണ്‍ഗ്രസ്-1, സ്വതന്ത്രന്-1, ബിജെപി-1 എന്നിങ്ങനെയാണ് കക്ഷിനില. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാലും പഞ്ചായത്ത് ഭരണത്തിൽ യുഡിഎഫിനു ഭീഷണിയില്ല.