ചങ്ങനാശേരി: ബജറ്റിലെ നിര്‍ദേശങ്ങള്‍ നഗരത്തിന്റെ വികസനത്തിനുപകരിക്കുമെന്ന് ഭരണപക്ഷവും ദിശാബോധമില്ലെന്ന് പ്രതിപക്ഷവും അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. ഭേദഗതികളോടെ നഗരസഭാ ബജറ്റ് പാസാക്കി. രാവിലെ 11ന് ആരംഭിച്ച ചര്‍ച്ച ഉച്ചയ്ക്ക് ഒന്നിന് അവസാനിച്ചു.
നഗരത്തിന്റെ സമസ്തമേഖലകളുടേയും വികസനത്തിന് ഊന്നല്‍ നല്കുന്ന നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഭരണത്തിനു നേതൃത്വം നല്കുന്ന യുഡിഎഫും നിര്‍ദേശങ്ങളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷവും നടത്തിയ വാക്പയറ്റിനൊടുവിലാണ് ബജറ്റ് പാസായത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ രാത്രിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം, നഗരസഭ ആസ്തിസംരക്ഷണം, കാര്‍ഷികമേഖലാ വികസനം, ജനറല്‍ ആശുപത്രി, ആയുവേദ ആശുപത്രി, ഹോമിയോ ആശുപത്രി വികസനത്തിനും രോഗീ സാന്ത്വനപരിചരണത്തിനും മരുന്നു വാങ്ങുന്നതിനുമുള്ള പദ്ധതികള്‍, സസ്യ-മത്സ്യ മാര്‍ക്കറ്റ് നവീകരണം, കുടിവെള്ള പദ്ധതികള്‍, മാലിന്യ സംസ്കരണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഗുണകരമാകുമെന്ന് യുഡിഎഫ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പുതുമയോ നഗരത്തിന് ഉപകരിക്കുന്നതോ ആയ നൂതന നിര്‍ദേശങ്ങളില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. നഗരസഭയ്ക്ക് വരുമാനം വര്ധിപ്പിക്കുന്നതിനുള്ളതോ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ നടപ്പാക്കുന്നതിനോ നിര്‍ദേശങ്ങളില്ലെന്നും മുന്‍വര്‍ഷങ്ങളിലെ പല പദ്ധതികളും നടപ്പാക്കാതെ ഫയലുകളില്‍ ഉറങ്ങുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തടസങ്ങള്‍ നീക്കി ലൈഫ് വീടുകള്‍ നിര്‍മിച്ചു നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസിലെ ഷൈനി ഷാജിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. വിവിധ കക്ഷികളിൽനിന്ന് ജോമി ജോസഫ്, സന്തോഷ് ആന്റണി, മാത്യൂസ് ജോര്‍ജ്, പി.എ. നസീര്‍, പ്രസന്നകുമാരി ടീച്ചര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മധുരാജ്, എല്‍സമ്മ ജോബ്, കുഞ്ഞുമോള്‍ സാബു തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. വൈസ്ചെയര്‍മാന്‍ ബെന്നി ജോസഫ് മറുപടി പ്രസംഗം നടത്തി.