നേരേകടവ് - മാക്കേക്കടവ് കായൽപാലം നിർമാണം: വർക്ക്സൈറ്റ് ഒരുക്കൽ ഇന്നാരംഭിക്കും
1396666
Friday, March 1, 2024 6:48 AM IST
വൈക്കം: കോട്ടയം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചു വേമ്പനാട്ടു കായലിലെ നേരേകടവ് - മാക്കേകടവ് ഫെറിയിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മാക്കേക്കടവ് ഭാഗത്ത് ഇന്ന് സൈറ്റ് ക്ലിയറാക്കുന്ന ജോലികൾ ഇന്ന് ആരംഭിക്കും. പാലത്തിന്റെ ഭാഗങ്ങൾ വാർക്കുന്നതിനു സ്ഥലം അനുയോജ്യമാക്കുന്നതിനുള്ള പ്രവർത്തനമാണ് ഇന്നു തുടങ്ങുന്നത്. രണ്ടുമൂന്ന് ദിവസത്തിനകം നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
പാതിയിൽ നിർമാണംനിലച്ച പാലം പൂര്‍ത്തിയാക്കുന്നതിനായി 42 കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സമീപ റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനും ശേഷിക്കുന്ന നിര്‍മാണ പ്രവര്ത്തനങ്ങള്ക്കുമടക്കമാണ് ഈ തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് ഒന്നരവര്‍ഷം മുന്‍പാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച നിര്‍ദേശം ധനവകുപ്പിന് നല്‍കിയത്.
തുടര്‍ന്ന് എംഎല്‍എമാരായ സി.കെ. ആശ, ദലീമ ജോജോ, എംപിമാരായ അഡ്വ. എ.എം. ആരിഫ്, തോമസ് ചാഴികാടന് എന്നിവരുടെ അഭ്യര്‍ഥനപ്രകാരം ആറുമാസം മുന്‍പ് റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച തടസങ്ങൾ പരിഹരിക്കുന്നതിന് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടെയും പൊതുമരാമത്ത്, ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നടപടികളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിന് 42 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. എന്നാല്‍ 39.9 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 2.1 കോടി രൂപ കൂടി ആവശ്യമായി വന്നതോടെ എസ്റ്റിമേറ്റ് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഇതിനാണ് ബുധനാഴ്ച അംഗീകാരം ലഭിച്ചത്.
കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേകടവ് പാലം എന്ന നാടിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറെ നാളത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2008ല്‍ 76 കോടി രൂപ അനുവദിച്ച് ആരംഭിച്ച പാലത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയിലെത്തിയതോടെ നിലച്ചു. സ്ഥലമുടമകള്‍ക്ക് തുക നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ കരാര്‍ കാലാവധി കഴിഞ്ഞു.
തുടര്‍ന്ന് 2016ലാണ് പാലം നിര്‍മാണത്തിന് ജീവന് വെച്ചത്. ഒന്നര വര്‍ഷത്തോളം അതിവേഗത്തില്‍ നീങ്ങിയ പാലം നിര്‍മാണം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടതിയും കേസുമായി പിന്നീട് നിലക്കുകയായിരുന്നു. 2021 ഡിസംബറില്‍ നിര്‍മാണം വിലക്കിയ ഉത്തരവുകള്‍ ഹൈക്കോടതി നീക്കി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടപ്പോള്‍ പാലം നിര്‍മാണം പുനരാരംഭിക്കണമെങ്കില്‍ എസ്റ്റിമേറ്റ് തുക റിവൈസ് ചെയ്യേണ്ട സാഹചര്യമുണ്ടായി.
അതുപ്രകാരമുള്ള ആകെ 42 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റാണ് മന്ത്രിസഭ അംഗീകരിച്ചത്. പുതുക്കിയ എസ്റ്റിമേമേറ്റിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പാലം നിര്‍മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സി.കെ ആശ എംഎല്‍എ പറഞ്ഞു.
നിയുക്ത തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ്-മാക്കേകടവ് പാലം. നിര്‍മാണത്തിന്റെ ആദ്യഘട്ടമായ തുറവൂര്‍ പാലം നിര്‍മാണം 2015ല്‍ പൂര്ത്തിയാക്കിയിരന്നു. വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ മാക്കേകടവ്-നേരേകടവ് പാലത്തിന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും 11 മീറ്റര്‍ വീതിയുണ്ട്.
പാലം യാഥാര്‍ഥ്യമാകുന്നതോടെ വൈക്കത്തുംനിന്നു കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്. ശബരിമല ഇടത്താവളമായ തുറവൂരില്‍നിന്നും വൈക്കം വഴി തീര്‍ഥാടകര്‍ക്ക് പമ്പയിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും.