മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം: അസംപ്ഷനില്‍ സെമിനാര്‍ നടത്തി
1396677
Friday, March 1, 2024 7:16 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ ഓട്ടോണോമസ് കോളജ് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ "പരിസ്ഥിതിയിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം: വെല്ലുവിളികളും കാഴ്ചപ്പാടുകളും' എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. ഇ.വി. രാമസ്വാമി ഉദ്ഘാടനം ചെയ്തു.
പ്രകൃതിയിലേക്ക് നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ മൈക്രോപ്ലാസ്റ്റിക്കുകളായി കടലില്‍ എത്തുമെന്നും അവ നാം കഴിക്കുന്ന ഉപ്പിലൂടെയും മത്സ്യ-മാംസാദികളിലൂടെയും നമ്മുടെ ശരീരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. നാം ധരിക്കുന്ന സിന്തറ്റിക് വസ്ത്രങ്ങളിൽനിന്നും ഉണ്ടാകുന്ന ഫൈബറുകളും മനുഷ്യശരീരത്തിന് ഹാനികരമാണെന്ന് സെമിനാറില്‍ പങ്കെടുത്ത കുസാറ്റ്, സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗം പ്രഫസര്‍ ഡോ. ഉഷാ കെ. അരവിന്ദ് പറഞ്ഞു.
ഡോ. അനു ഗോപിനാഥ് (കുഫോസ്, കൊച്ചി), ഡോ. അനീഷ് കുമാര്‍ വാര്യര്‍ (മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി , കര്‍ണാടക), വിഷ്ണു ശ്രീജിത്ത് (എംജി യൂണിവേഴ്സിറ്റി) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു.
മൈക്രോ പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഗവേഷണ വിദ്യാര്‍ഥികളുടെ പ്രബന്ധ അവതരണ മത്സരവും സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമാപനസമ്മേളനത്തല് കോളജ് മാനേജര്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. തോമസ് ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍, ഡോ. റാണി മരിയ തോമസ്, സെമിനാര്‍ കണ്‍വീനര്‍ ഡോ. ജിസി മാത്യു, കെമിസ്ട്രി വിഭാഗം മേധാവി ഡോ. നീതു സിറിൾ എന്നിവര്‍ പ്രസംഗിച്ചു.