വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ
1416047
Friday, April 12, 2024 10:49 PM IST
പള്ളിക്കത്തോട്: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ പനമൂട് മാറുകാട്ട് സദ്ദാം എന്നു വിളിക്കുന്ന എം.ജെ. നിസാറി (32)നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് മാർച്ച് 23ന് പുലർച്ചെ 2.30ഓടുകൂടി ചാമംപതാൽ പാക്കിസ്ഥാൻ കവല ഭാഗത്തുള്ള മധ്യവയസ്കയുടെ വീട് ചുറ്റികയും മറ്റുമുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, മോതിരം, ജിമിക്കി എന്നിവയടക്കം 13 പവനോളം സ്വർണവും 60,000 രൂപയും ഉള്‍പ്പടെ ഏഴു ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. മധ്യവയസ്ക മോഷണം നടക്കുന്ന സമയം തന്റെ മകന്റെ വീട്ടിലായിരുന്നു.
പരാതിയെത്തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിലില്‍ മറ്റു പ്രതികളായ എൻ.കെ. അൽത്താഫ്, ആർ. അനീഷ്, സഞ്ജു സുരേഷ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കുവേണ്ടി നടത്തിയ തെരച്ചിലിലാണ് നിസാർ പോലീസിന്റെ പിടിയിലാകുന്നത്.
പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഒ കെ.എൻ. മനോജ്, എഎസ്ഐമാരായ ജയചന്ദ്രൻ, റെജി ജോൺ, സിപിഒമാരായ സുഭാഷ്, മധു, എബിന്, രാജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.