ദേശീയപാതയിലെ ക്രാഷ്ബാരിയറുകൾ തകർന്നത് അപകടഭീഷണി സൃഷ്ടിക്കുന്നു
1418395
Wednesday, April 24, 2024 4:14 AM IST
മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയിലെ ക്രാഷ്ബാരിയറുകൾ തകർന്നത് അപകടഭീഷണി സൃഷ്ടിക്കുന്നു. കൊട്ടാരക്കര-ദിണ്ഡിക്കൽ ദേശീയപാതയിൽ മുണ്ടക്കയം മുപ്പത്തഞ്ചാംമൈലിനും കുട്ടിക്കാനത്തിനുമിടയിൽ നിരവധി ഇടങ്ങളിലാണ് റോഡിന്റെ വശങ്ങളിൽ ക്രാഷ് ബാരിയറുകൾ തകർന്നുകിടക്കുന്നത്.
അപകട മേഖലകളിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവ സ്ഥാപിച്ചതെങ്കിലും മിക്കതും വാഹനങ്ങൾ ഇടിച്ചാണ് തകർന്ന നിലയിലായത്. കുത്തിറക്കവും കൊടും വളവുകളുമുള്ള മേഖലയിൽ അപകടങ്ങൾ നിത്യസംഭവമാണ്. വാഹനാപകടങ്ങൾക്ക് സാധ്യത ഏറെയുള്ള പുല്ലുപാറയ്ക്കും മുറിഞ്ഞപുഴയ്ക്കുമിടയിൽ കൊടുംവളവുകളിൽ മൂന്നോളം സ്ഥലത്താണ് ക്രാഷ് ബാരിയറുകൾ തകർന്നുകിടക്കുന്നത്.
മരുതുംമൂട് വളവിൽ വാഹനാപകടത്തിൽ തകർന്ന ക്രാഷ് ബാരിയർ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. യാതൊരുവിധ ബലപ്പെടുത്തലും നടത്താതെയാണ് മിക്ക സ്ഥലങ്ങളിലും ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നത്. അക്കാരണത്താൽ തന്നെ വാഹനം ഇടിക്കുമ്പോൾ ചുവടിളകി ക്രാഷ് ബാരിറയുകൾ ഉൾപ്പെടെയാണ് വാഹനം കുഴിയിൽ പതിക്കുന്നതെന്ന് പെരുവന്താനം സ്വദേശിയായ ദേവസ്യ പുത്തൻപറമ്പിൽ പറഞ്ഞു. നിർമാണത്തിലെ അപാകതയാണ് ഇവ വേഗത്തിൽ തകരാൻ ഇടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്. അപകടത്തിൽ തകർന്ന ബാരിക്കേഡുകൾ ചില സ്ഥലങ്ങളിൽ റോഡിലേക്കു വീണുകിടക്കുകയാണ്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.
വീതി കുറഞ്ഞ ദേശീയപാതയിൽ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. രാത്രി മൂടൽമഞ്ഞ് കൂടിയാകുന്നതോടെ ഇവിടെ അപകടസാധ്യത വർധിക്കുകയാണ്. തകരാറിലായ ബാരിക്കേഡുകൾ നവീകരിച്ച് സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്.