138-ാമത് ചങ്ങനാശേരി അതിരൂപത ദിനാചരണം ഇന്ന് കുറുമ്പനാടം ഫൊറോന പള്ളിയിൽ
1423797
Monday, May 20, 2024 6:49 AM IST
കുറുമ്പനാടം: ചരിത്രധന്യമായ ചങ്ങനാശേരി അതിരൂപതയുടെ 138-ാമത് അതിരൂപതദിനാഘോഷങ്ങള് ഇന്ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി പാരിഷ്ഹാളിൽ (ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍) നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് റവ.ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും.
ഹോളിഫാമിലി ഫ്രട്ടേണിറ്റി ലോഗോ പ്രകാശനം മാര്‍ പെരുന്തോട്ടം നിര്‍വഹിക്കും. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിക്കും. വിഎസ്എസ്സി പ്രോജക്ട് ഡയറക്ടര്‍ ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
അതിരൂപതദിനത്തില് നല്കുന്ന പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മാനിക്കും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും. അവാര്‍ഡ് ജേതാക്കളെ പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ പരിചയപ്പെടുത്തും.
പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പ്രഫ.പി.വി. ജറോം പതാക ഉയര്‍ത്തും. വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനുമാവുങ്കല്‍ ഖുഥാആ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അതിരൂപതാ ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ട് വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ അവതരിപ്പിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ഐസക്ക് ആലഞ്ചേരി, ജനറല്‍ കോ-ഓർഡിനേറ്റര്‍ റവ. ഫാ. ജോണ്‍ വടക്കേക്കളം, ഫൊറോനാ വികാരി റവ.ഡോ. ചെറിയാന് കറുകപ്പറമ്പില്‍, എംഎല്‍എഫ് കോണ്ഗ്രിഗേഷന് മദര്‍ ജനറാള്‍ സിസ്റ്റര്‍ മെര്ലിന് എംഎല്‍എഫ്, യുവദീപ്തി ഡപ്യൂട്ടി പ്രസിഡന്റ് ലിൻഡാ ജോഷി,
പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളായ രണ്ടായിരത്തോളംപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ദിനാചരണം സ്വാഗതം ചെയ്ത് കുറുമ്പനാടം ഫൊറോന
ബെന്നി ചിറയിൽ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 138-ാമത് അതിരൂപതാദിനത്തിന് ആതിഥ്യമരുളുന്നതില്‍ കുറുമ്പനാടത്തിന് ആഹ്ലാദം. വിപുലമായ ക്രമീകരണങ്ങളാണ് സമ്മേളന നഗരിയില്‍ സജ്ജമാക്കിയിരിക്കുന്നത്.
ക്രൈസ്തവ പാരമ്പര്യത്തില്‍ കുറുമ്പനാടത്തിനു വലിയ സ്ഥാനമുണ്ട്. ചങ്ങനാശേരിയുടെ ഭാഗമായിരുന്ന തുരുത്തി, കുറുമ്പനാടം പ്രദേശങ്ങളിലെ വിശ്വാസ സമൂഹത്തിനായി തുരുത്തി കേന്ദ്രീകരിച്ച് 1834ല്‍ ഒരു ദേവാലയം സ്ഥാപിതമായി. 1837 കാലഘട്ടങ്ങളില്‍ കുറുമ്പനാടത്ത് ദേവാലയത്തിനു ശിലയിടുകയും വിശ്വാസസമൂഹം രൂപീകരിക്കപ്പെടുകയും ചെയ്തു.
വരാപ്പുഴ മെത്രാന്റെ കീഴില്‍ 1847 കാലഘട്ടങ്ങളില്‍ കുറുമ്പനാടത്ത് വൈദികസെമിനാരി പ്രവര്‍ത്തിച്ചിരുന്നു. മുക്കാട്ടുകുന്നേല്‍ തോമ്മാ കത്തനാര്, ചൊറിക്കാവുങ്കല്‍ സക്കറിയ കത്തനാര് എന്നിവര്‍ ഈ സെമിനാരിയിലെ ആദ്യകാല വിദ്യാര്ഥികളില്പ്പെടുന്നു.
1867ല്‍ പുണ്യശ്ലോകനായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിസ്കന്‍ അല്മായ സഭ സ്ഥാപിക്കപ്പെട്ടതും പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാരില്നിന്നു പുത്തന്‍പറമ്പില്‍ തൊമ്മച്ചന് ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെ സഭാവസ്ത്രം സ്വീകരിച്ചതും കുറുമ്പനാടത്തുവച്ചായിരുന്നു.
സീറോമലബാര്‍ സഭയുടെ കിരീടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ജന്മംകൊണ്ടും കുറുമ്പനാടം അനുഗ്രഹസമ്പന്നമാണ്. ഫാ. ജോര്‍ജ് മുക്കാട്ടുകന്നേല് ജൂണിയറാണ് ഇന്നുള്ള കുറുമ്പനാടം പള്ളിയുടെയും സ്കൂളുകളുടെയും ശില്പി. അല്മായ പ്രമുഖന് പുല്ലാകളം പി.ജെ. സെബാസ്റ്റ്യന്‍, സിസ്റ്റര്‍ നെസ്തോര്‍ സിഎംസി, ജോസ് ഫിലിപ്പ് മേടയില്‍ എന്നിവര്‍ കുറുമ്പനാടത്തിന്റെ ചരിത്രത്തിനു മാറ്റുകൂട്ടിയവരാണ്.
സുവിശേഷ പ്രഘോഷണ, വിശ്വാസ പരിശീലനരംഗങ്ങളില്‍ ഇന്നുകാണുന്ന പല ഭക്തസംഘടനകള്‍ക്കും പ്രചോദനം നല്കിയ മാര്ത്തോമ്മദാസ സംഘം കുറുമ്പനാടത്തെ മണ്ണില്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. ചങ്ങനാശേരി അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയം ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചത് കുറുമ്പനാടം ഇടവകപരിധിയിലുള്ള നടയ്ക്കപ്പാടത്തായിരുന്നു.