വൈക്കം കായലോരത്തെ കൂറ്റൻ നാഴികമണി ശില്പം കാറ്റിൽ മറിഞ്ഞു
1423802
Monday, May 20, 2024 6:50 AM IST
വൈക്കം: വൈക്കം കായലോരത്തെ കുട്ടികളുടെ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ ശില്പം മറിഞ്ഞുവീണു. വൈക്കത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ കൗതുകം പകർന്നിരുന്ന കൂറ്റൻ നാഴികമണി ശില്പമാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നു വീണത്.
കൊച്ചി ബിനാലെയോട നുബന്ധിച്ച് കോതനല്ലൂർ സ്വദേശിയായ ശില്പി ജിജി സ്കറിയ നിർമിച്ച കൂറ്റൻ നാഴിക മണിയുടെ മാതൃകയിലുള്ള ശില്പമാണ് കേരള ലളിതകലാ അക്കാദമി ഏറ്റെടുത്ത് വൈക്കത്ത് സ്ഥാപിച്ചത്. ഇരുമ്പ് തൂണുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മണി സ്റ്റെയിൻലെസ് സ്റ്റീലിലാണ് നിർമിച്ചിട്ടുള്ളത്.
മണിയിലെ സുഷിരങ്ങളിലൂടെ മോട്ടോറിന്റെ പ്രവർത്തനത്തിലൂടെ ജലപ്രവാഹം ഉണ്ടാകുന്ന ശില്പം വളരെ ആകർഷകമായിരുന്നു. മോട്ടോറുകൾ കേടുവന്നതിനെയും സുഷിരങ്ങളിൽ അഴുക്ക് കയറി അടഞ്ഞതിനെയും തുടർന്നു സുഷിരങ്ങളിലൂടെ വെള്ളം ഒഴുകുന്നത് മൂന്നുവർഷം മുമ്പ് നിലച്ചിരുന്നു. ഇരുമ്പ് തൂണുകൾ കാലപ്പഴക്കത്താൽ തുരുമ്പിച്ച് ജീർണിച്ചതാണ് ശില്പം കാറ്റിൽ മറിയുവാൻ കാരണമായത്.
2015ൽ കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന വൈക്കം എം.കെ. ഷിബുവിന്റെ ശ്രമഫലമായാണ് ഈ ശില്പം നഗരസഭയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി വൈക്കം നഗരസഭ പാർക്കിനോടനുബന്ധിച്ച് കായലിൽ സ്ഥാപിച്ചത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തുവാൻ കേരള ലളിതകലാ അക്കാദമിയും സാംസ്കാരിക വകുപ്പും നഗരസഭയും തയാറാകാത്തതാണ് ശില്പം മറിയുവാൻ ഇടയാക്കിയത്.
ശില്പത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ലളിതകലാ അക്കാദമിക്കും സാംസ്കാരിക മന്ത്രിക്കും എം.കെ. ഷിബു പലതവണ നിവേദനം സമർപ്പിക്കുകയും വാർത്താമാധ്യമങ്ങൾ ശില്പത്തിന്റെ അപകടാവസ്ഥ നിരവധിതവണ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു.
കേരള ലളിതകലാ അക്കാദമി ചെയർമാനും ശില്പി ജിജി സ്കറിയായും വൈക്കത്തെത്തി ശില്പത്തിന്റെ കേടുവന്ന ഗർഡറുകളും തൂണുകളും പുനർനിർമിക്കുന്നതിന് ആവശ്യമായ ഡിസൈനും എട്ട് ലക്ഷം രൂപ ചെലവുവരുന്ന എസ്റ്റിമേറ്റും തയാറാക്കുകയും ചെയ്തിരുന്നു.
എന്നാൽ, അക്കാദമിയുടെ സാമ്പത്തിക പ്രതിസന്ധി മൂലം തൂണുകളുടെ പുനർനിർമാണം നടന്നില്ല. കേരള ലളിതകലാ അക്കാദമിയും സാംസ്കാരിക വകുപ്പും നഗരസഭയും അടിയന്തരമായി ഇടപ്പെട്ട് തകർന്നുവീണ ശില്പം പുനർനിർമിക്കണമെന്ന് ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എം.കെ. ഷിബു ആവശ്യപ്പെട്ടു.