മുക്കൂട്ടുതറയിൽ വയോധികനെ കൊലപ്പെടുത്തിയ ഭിന്നശേഷിക്കാരൻ അറസ്റ്റിൽ
1424699
Friday, May 24, 2024 11:50 PM IST
എരുമേലി: കഴിഞ്ഞ ദിവസം മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂകനും ബധിരനുമായ ആൾ അറസ്റ്റിൽ. ലോട്ടറി വിൽപ്പന തൊഴിലാളിയായിരുന്ന ശ്രീനിപുരം വിളയിൽ ഗോപി (74) യാണ് കൊല്ലപ്പെട്ടത്. കേസിൽ ചാത്തൻതറ ഇടത്തിക്കാവ് താഴത്തുവീട്ടിൽ മനോജാ (48) ണ് അറസ്റ്റിലായത്. മൃതദേഹത്തിന് അരികിൽനിന്നു പ്രതിയുടെ ഷർട്ടും ചെരിപ്പും ലഭിച്ചിരുന്നു. മൃതദേഹം കിടന്നിരുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ കടത്തിണ്ണയുടെ സമീപത്ത് ഭിത്തിയിൽ പ്രതി സ്വന്തം മേൽവിലാസം എഴുതിവച്ചിരുന്നു. കൊലപാതകം നടത്തിയ ശേഷം വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ എത്തി പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുകയും പ്രതി മനോജ് ആണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിക്കുകയും ചെയ്തെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എരുമേലി പോലീസ് എസ്എച്ച്ഒ ജോസി, എസ്ഐ പി.വി. ബിജു എന്നിവർ പറഞ്ഞു. പ്രതി സംസാരശേഷിയും കേഴ്വിശക്തിയും ഇല്ലാത്ത ആൾ ആയതിനാൽ പ്രതിയുടെ കുറ്റസമ്മതം പ്രതിയിൽനിന്ന് പോലീസ് എഴുതി വാങ്ങുകയായിരുന്നു.
മുൻ വിരോധം ആണ് കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്ന് കുറ്റസമ്മത മൊഴിയിൽ പറയുന്നു. പ്രതി സ്വവർഗ അനുരാഗി ആണെന്ന് വയോധികൻ പലരോടും പറഞ്ഞതാണ് വിരോധത്തിന് കാരണം. മദ്യലഹരിയിൽ കടത്തിണ്ണയിൽ കിടന്ന് ഉറങ്ങുകയായിരുന്ന വയോധികനെ തോർത്ത് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചും കല്ലു കൊണ്ട് തലയുടെ പിന്നിൽ അടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ഗോപിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.