തണൽമരശിഖരം റോഡിലേക്ക് വീണു; ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1424860
Saturday, May 25, 2024 7:16 AM IST
വൈക്കം: തണൽമരത്തിന്റെ ജീർണിച്ച ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു, കെഎസ്ആർടിസി അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തലയാഴം അട്ടാറ പാലത്തിന്റെ സമീപ റോഡിലെ തണൽമരക്കൂട്ടത്തിലെ വന്മരത്തിന്റെ ശിഖരമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഒടിഞ്ഞുവീണത്.
നിറയെ യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസിൽ ഭാഗ്യവശാൽ ഭാരമേറിയ മരക്കമ്പ് പതിക്കാതിരുന്നത് ദുരന്തമൊഴിവാക്കി. കഴിഞ്ഞദിവസം തോട്ടുവക്കത്ത് തണൽമരത്തിന്റെ ഒടിഞ്ഞു വീണ മരക്കമ്പ് ദേഹത്ത് പതിക്കാതെ സ്കൂട്ടറിൽ വന്ന വീട്ടമ്മ രക്ഷപെട്ടതും ഭാഗ്യംകൊണ്ടാണ്. രണ്ടുമാസം മുമ്പ് അട്ടാറപാലത്തിന്റെ സമീപ റോഡിൽ നിൽക്കുന്ന മരത്തിന്റെ ചില്ല ഒടിഞ്ഞു ദേഹത്തു വീണ ചെട്ടിമംഗലം സ്വദേശിയായ പന്തൽപണിക്കാരൻ കുട്ടൻ ആഴ്ചകളോളം ചികിത്സ നടത്തിയാണ് സാധാണ ജീവിതത്തിലേക്ക് വന്നത്.
തലയാഴം ഉല്ലല പാലത്തിന്റെ സമീപ റോഡിലും തണൽമരങ്ങളുടെ ഉണങ്ങിയതും കേടുവന്നതുമായ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നത് പതിവാകുകയാണ്.
മൂന്നുമാസം മുമ്പ് തണൽ മരത്തിന്റെ കൂറ്റൻ ശിഖരം റോഡിലേക്ക് വീണിരുന്നു. ഏറെസമയം ഗതാഗതം തടസപ്പെട്ടു. ഭാഗ്യവശാൽ ആ സമയം വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടം ഒഴിവായി. ഉദയനാപുരത്ത് വടക്കേമുറി വില്ലേജ് ഓഫീസിനു സമീപത്ത് റോഡരികിൽ നിൽക്കുന്ന മരത്തിന്റെ വലിയ കന്പ് ഒടിഞ്ഞു കാറിലേക്ക് പതിച്ചും അപകടമുണ്ടായിരുന്നു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും മറ്റു വാഹനങ്ങൾ ആസമയം കടന്നു വരാതിരുന്നതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു.
ആളപായമൊഴിവാക്കാൻ അപകട ഭീഷണി ഉയർത്തുന്ന വന്മരങ്ങളുടെ റോഡിലേക്കു ചാഞ്ഞ ചില്ലകൾ വെട്ടി നീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.