വൈക്കം-പാലാ റൂട്ടിൽ ബസ് യാത്രക്കാർക്ക് ജീവനക്കാരുടെ അസഭ്യവർഷം സൗജന്യം
1429786
Sunday, June 16, 2024 10:22 PM IST
കുറവിലങ്ങാട്: മണിക്കൂറുകൾ കാത്തുനിന്നു ലഭിക്കുന്ന ബസിൽ കയറിയാൽ കേട്ടാലറയ്ക്കുന്ന വാക്കുകൾ കേട്ട് ചെവി പൊത്തേണ്ട ഗതികേടിലാണ് വൈക്കം-പാലാ റൂട്ടിലെ ബസ് യാത്രക്കാർ. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ അശ്ലീലപദപ്രയോഗങ്ങളടക്കം സഹിക്കേണ്ടിവരുന്നു. ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റവും ചിലപ്പോൾ കൈയേറ്റവും വരെ കാണേണ്ട അവസ്ഥയിലാണ് യാത്രക്കാരെങ്കിലും ഇതൊന്നും നിയമപാലകരോ മോട്ടോർ വാഹനവകുപ്പോ അറിയുന്നുപോലുമുണ്ടാകില്ല.
കഴിഞ്ഞദിവസം രാത്രി ഏഴരയോടെ പാലായിൽനിന്ന് വൈക്കത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെയും പാലായിൽനിന്ന് മോനിപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെയും ജീവനക്കാരുടെ വകയായിരുന്നു അസഭ്യവർഷം. ഇരു ബസുകളും മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവല വരെ ഒരുമിച്ചാണ് യാത്രയെന്നതിനാൽ യാത്രക്കാരെ ലഭിക്കാനുള്ള വെപ്രാളത്തിലായിരുന്നു.
മുൻപേ സഞ്ചരിച്ച സ്വകാര്യ ബസ് കെഎസ്ആർടിസി കടന്നുപോകാൻ കഴിയാത്ത വിധത്തിൽ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കുന്ന സ്ഥിതിയായിരുന്നു. ഒരു സ്റ്റോപ്പിലെത്തിയപ്പോൾ കെഎസ്ആർടിസി ബസ് പ്രയാസപ്പെട്ട് സ്വകാര്യ ബസിന് മുന്നിലെത്തി. തൊട്ടുപിന്നാലെയെത്തിയ സ്വകാര്യബസ് കെഎസ്ആർടിസിക്കു മുന്നിൽ നിറുത്തി വാക്കേറ്റം നടത്തുകയായിരുന്നു. സ്വകാര്യബസിലെ ജീവനക്കാരന്റെ വാക്കുകൾക്ക് അതേ രീതിയിൽ കെഎസ്ആർടിസി ഡ്രൈവറും മറുപടി നൽകിയതോടെ സ്ത്രീകളടക്കമുള്ളവർ ചെവി പൊത്തേണ്ടി വന്നു.
മറ്റൊരുദിവസം രാവിലെ വള്ളിച്ചിറ ഭാഗത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലായിരുന്നു വാടാപോടാ വിളി. യാത്രക്കാർ നാണംകെട്ട് ബസിലിരിക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് ഈ റൂട്ടിലെ യാത്ര.