നാലമ്പല തീര്‍ഥാടനം: ആലോചനായോഗം ചേർന്നു
1429787
Sunday, June 16, 2024 10:22 PM IST
രാമപുരം: ജൂലൈ 16 മുതല്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ നാലമ്പല തീര്‍ഥാടനത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം രാമപുരം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, പാലാ ആര്‍ഡിഒ കെ.പി. ദീപ, പഞ്ചായത്ത് മെംബര്‍മാര്‍, സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയര്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അഥോറിറ്റി, ജൽ ജീവന് മിഷന് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, എക്സൈസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, റവന്യൂ, ആരോഗ്യ വകുപ്പ്, സിവില്‍ സപ്ലൈസ്, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, മര്‍ച്ചന്റ്സ് അസോസിയേഷന്, ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് പ്രതിനിധികള്‍, നാലമ്പല ദര്‍ശന കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്രം ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
നാലമ്പലങ്ങളിലേക്കു പോകുന്ന റോഡുകളിലെ ഇരു സൈഡിലെ ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും റോഡ് സൈഡിലുള്ള കല്ലുകളും തടികളും നീക്കം ചെയ്യുക, രാമപുരം അമ്പലം ജംഗ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റും റോഡുകളിലെ വഴിവിളക്കുകളും തെളിക്കുക, പാട്ടാനിവാതിലില് റോഡിലെ കുഴിയടയ്ക്കുക, പോലീസ്, ആരോഗ്യവകുപ്പ് കെഎസ്ഇബി എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുക തുടങ്ങിയവ നടപ്പാക്കുന്നതിനു തീരുമാനിച്ചു.
തീര്‍ഥാടന കാലമായ ഒരു മാസക്കാലം രാമപുരം ഗവ. ആശുപത്രിയില്‍ ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും വൈകുന്നേരം വരെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.