അപകടകരമായ മരങ്ങൾ മുറിച്ചെങ്കിലും തടി നീക്കം ചെയ്യാനാകുന്നില്ല
1429792
Sunday, June 16, 2024 10:22 PM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി കോടതി വളപ്പിൽനിന്ന അപകടകരമായ മരങ്ങൾ മുറിച്ചെങ്കിലും തടി നീക്കം ചെയ്യാനാകുന്നില്ല. മൂല്യനിർണയ പരിശോധനയിൽ വനംവകുപ്പ് തടികൾക്ക് നിശ്ചയിച്ചത് വലിയ വിലയാണ്. ആ തുകയ്ക്ക് ടെൻഡർ വിളിച്ച് തടി എടുക്കാൻ ആരും തയാറാകാത്തതാണ് മുറിച്ച മരങ്ങൾ ഇവിടെക്കിടന്ന് നശിക്കാൻ കാരണം.
ഏതു നിമിഷവും മറിഞ്ഞുവീഴാവുന്ന നിലയിലായിരുന്നു കോടതി വളപ്പിലെ തേക്ക്, ആഞ്ഞിലി അടക്കമുള്ള വൻമരങ്ങൾ നിന്നിരുന്നത്. ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയ നിരന്തരമായ പരാതിയെത്തുടർന്ന് മരങ്ങൾ മുറിച്ചു. കോടതിവളപ്പിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് മുറിച്ച മരങ്ങളെല്ലാം കൂട്ടിയിട്ടത്. വൻ തടികൾ മാസങ്ങളായി അവിടെക്കിടന്ന് നശിക്കുകയാണ്. തടികൾ മൂടി കാട് വളർന്നതോടെ ഇഴജന്തുക്കളുടെയും മരപ്പട്ടി, കീരി തുടങ്ങിയ ജീവികളുടെയും വിഹാരകേന്ദ്രമായി ഇവിടം മാറി.
ഉദ്യോഗസ്ഥരടക്കം കോടതിയിലെത്തുന്ന ജീവനക്കാരുടെയും മറ്റുള്ളവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതായതു മാത്രമല്ല ഇഴജന്തുക്കളുടെയും മറ്റും ശല്യവും വർധിച്ചു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതിനാൽ അഭിഭാഷകരടക്കം പലരും ബസിലും ഓട്ടോറിക്ഷയിലുമൊക്കെയാണ് ഇപ്പോൾ കോടതിയിലെത്തുന്നത്.