കെ.എം. മാണി മെമ്മോറിയല്‍ ആശുപത്രിയില്‍ സ്പെഷാലിറ്റി ഒപികള്‍ ആരംഭിക്കും
1429994
Tuesday, June 18, 2024 9:44 PM IST
പാലാ: കെ.എം. മാണി മെമ്മോറിയല്‍ പാലാ ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ രണ്ടു കോടിയില്‍പരം രൂപ നഗരസഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കുമെന്ന് നഗരസഭ ചെയര്മാന് ഷാജു തുരുത്തന് ആശുപത്രി വികസന സമിതി യോഗത്തില്‍ അറിയിച്ചു.
നേത്രശസ്ത്രക്രിയ തിയേറ്റര്‍ നവീകരിച്ച് ഉടന്‍ തന്നെ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കും. പിജി ഡിഗ്രിയുള്ള സ്പെഷാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി പ്രത്യേക ചികിത്സാ വിഭാഗങ്ങളില്‍ കൂടുതല്‍ ഒപികള്‍ ആരംഭിക്കും.
നെഫ്രോളജി വിഭാഗം ഒപി ആഴ്ചയില്‍ മൂന്നു ദിവസമാക്കും. കൂടുതല്‍ ഡയാലിസിസ് രോഗികള്‍ക്കു സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ ജോലി സമയ കൃത്യത ഉറപ്പാക്കുവാന്‍ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം നടപ്പാക്കും. ഇ-ഫയല്‍ സിസ്റ്റം നടപ്പാക്കി കടലാസ് രഹിത ഓഫീസാക്കി മാറ്റും. ഫയലുകളുടെ സൂക്ഷിപ്പ് കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കും.
ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ എത്രയും വേഗം ഇ-ഹെല്‍ത്തില്‍ രജിസ്റ്റര്‍ ചെയ്ത് യുഎച്ച്ഐഡി കാര്‍ഡ് എടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് ആവശ്യപ്പെട്ടു.
പനി രോഗങ്ങള്‍ വര്‍ധിച്ചതോടെ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ഒപി ടിക്കറ്റിനായി വലിയ ക്യൂ രൂപപ്പെടുകയുമാണ്. ഇ - ഹെല്‍ത്ത് രജിസ്ട്രേഷന് ആശുപത്രി ഒപി കൗണ്ടറിനു സമീപം പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ആധാര്‍ നമ്പറുമായി എത്തിയാല്‍ മാത്രം മതിയാവും. രജിസ്ട്രേഷന് എടുത്തു കഴിഞ്ഞാല്‍ ഡോക്ടറെ കാണുന്നതിനായുള്ള ടോക്കണ്‍ രോഗിക്കു വീട്ടിലിരുന്ന് തന്നെ എടുക്കാം. ശുചീകരണ ജോലികള്‍ക്കു കുടുംബശ്രീയില്‍നിന്നു ജീവനക്കാരെ നിയോഗിക്കാനും തീരുമാനിച്ചു.
ആശുപത്രി വികസന സമിതി യോഗത്തില്‍ നഗരസഭാ ചെയര്മാന് ഷാജു വി.തുരുത്തന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ലീന സണ്ണി, കൗണ്‍സിലര്‍ പി.എ. ലിസിക്കുട്ടി, ബിജി ജോജോ, മായാപ്രദീപ്, ഷാര്‍ളി മാത്യു, പി.കെ. ഷാജകുമാർ, ബിജു പാലൂപടവന്‍, ജയ്സണ്‍ മാന്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.