മയക്കുമരുന്നു കേസുകളില്‍ ജില്ല ഒന്നാമത്; ലഹരിക്കോട്ടയം
1430036
Tuesday, June 18, 2024 11:35 PM IST
കോട്ടയം: കോട്ടയം സംസ്ഥാനത്തെ ലഹരിക്കോട്ടയായി മാറുന്നു. ഇക്കൊല്ലം ആദ്യ ആറു മാസം സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റര്‍ ചെയ്ത 70 മയക്കുമരുന്നു കേസുകളില്‍ 45 എണ്ണവും കോട്ടയം ജില്ലയിലാണ്. രണ്ടാം സ്ഥാനത്ത് എറണാകുളം. കഞ്ചാവു മുതല്‍ എംഡിഎംഎ വരെ വിവിധയിനം ലഹരി സ്കൂള്‍ വിദ്യാര്ഥികളില്വരെ വ്യാപകമായിരിക്കുന്നു.
ഏഴാം ക്ലാസ് വിദ്യാര്‍ഥി മുതല്‍ ലഹരിക്ക് അടിമകളായതായി എക്സൈസ് പറയുന്നു. ദിവസം 50 കിലോയിലേറെ കഞ്ചാവ് ജില്ലയില്‍ വിറ്റഴിക്കപ്പെടുന്നതായാണ് സൂചന. തമിഴ്നാടിനു പുറമേ ഇതരസംസ്ഥാന തൊഴിലാളികള്‍ ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിൽനിന്ന് വലിയതോതില്‍ കഞ്ചാവ് എത്തിക്കുന്നുണ്ട്. എംഡിഎംഎ തുടങ്ങിയ ലഹരി ബംഗളൂരുവില്‍നിന്നാണ് എത്തുന്നത്. രാസലഹരിയുടെ വില്പനയും ഏറിവരുന്നു.
ജില്ലയില്‍ ഇക്കൊല്ലം രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നു കേസുകളില്‍ എട്ടുപേര്‍ യുവതികളാണ്. ഇവരില്‍ നഴ്സിംഗ്, എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനികളും ഉള്‍പ്പെടുന്നു. പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് മയക്കുമരുന്നിന് അടിമകളാക്കിയ ശേഷം ലഹരി കാരിയര്‍മാരായി ഉപയോഗിക്കുന്നതിലും കോട്ടയം മുന്നിലാണ്. കാറില്‍ മയക്കുമരുന്നു കടത്തിയ നാലു കേസുകളില്‍ പിടിയിലായ യുവതികളും അന്യമതസ്ഥരുടെ പ്രണയക്കുരുക്കിലും ലഹരിക്കുരുക്കിലും അകപ്പെട്ടുപോയവരാണ്.
ഏറ്റുമാനൂര്‍, അതിരമ്പുഴ, ചിങ്ങവനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വ്യാപകമായി വിറ്റഴിയുന്നത്. മയക്കുമരുന്നിനൊപ്പം മദ്യവില്പനയിലും ജില്ല മൂന്നാം സ്ഥാനത്തേക്ക് കയറുകയാണ്.