വെച്ചൂരിലെ നീരൊഴുക്കു നിലച്ച തോടുകൾ കാർഷികമേഖലയ്ക്കു തിരിച്ചടിയാകുന്നു
1430150
Wednesday, June 19, 2024 5:47 AM IST
വെച്ചൂർ: വൈക്കത്ത് നെൽകൃഷി ഏറ്റവും കൂടുതൽ നടക്കുന്ന വെച്ചൂരിൽ കാർഷിക മേഖലയ്ക്ക് തിരിച്ചടിയായി നീരൊഴുക്കു നിലച്ച ജലാശയങ്ങൾ. പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന തോടുകളിൽ പലതും പുല്ലും പോളയും വളർന്നുതിങ്ങിയും മാലിന്യങ്ങൾ അടിഞ്ഞും നീരൊഴുക്ക് നിലച്ച നിലയിലാണ്. വിത നടക്കുന്ന സമയമായിട്ടും പുറംതോടുകളിൽ ശുദ്ധജലമില്ലാത്തത് കർഷകരെ ആശങ്കയിലാക്കുന്നു.
പഞ്ചായത്തിലെ മൂന്നാം വാർഡിലൂടെ പാടശേഖരങ്ങളുമായി ബന്ധപ്പെട്ട് മൂന്നരക്കിലോമീറ്ററോളം ദൂരം ഒഴുകിയിരുന്ന കൊടുതുരുത്ത് - നാണുപറമ്പ് തോട് മാലിന്യവാഹിനിയായി നീരൊഴുക്കു നിലച്ചത് 1200 ഏക്കറോളം പാടത്തെ നെൽകൃഷി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുകയാണെന്ന് പഞ്ചായത്തംഗം എസ്. സഞ്ജയൻ പറയുന്നു. മലിനമായ ഈ തോട് പ്രദേശത്തെ കുടുംബങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിപ്പിക്കുകയാണ്.
തോട് ആരംഭിക്കുന്ന കൊടുതുരുത്ത് പാലത്തിന് കിഴക്കുഭാഗത്ത് തോടിന്റെ ഒഴുക്കു തടസപ്പെടുത്തുന്ന തരത്തിൽ തോട് നികന്നു കിടക്കുകയാണ്. എട്ടുമീറ്റർ വീതിയുള്ള തോടിന് കുറുകെ മുമ്പ് സ്ഥാപിച്ച മുട്ട് പൂർണമായി പൊളിച്ചു നീക്കാത്തതിനാൽ ഇവിടെ തോടിന്റെ വീതി മൂന്നു മീറ്ററായി കുറഞ്ഞു.
വീതി കുറഞ്ഞ തോടിന് കുറുകെ ഇപ്പോൾ ഒരു തടിപ്പാലവുമുണ്ട്. കാർഷിക മേഖലയുമായി അഭേദ്യമായി ബന്ധപ്പെട്ട തോട് ആഴം കൂട്ടി ശുചീകരിക്കണമെന്ന ആവശ്യം വർഷങ്ങളായി ജനങ്ങൾ ഉയർത്തിയിട്ടും ഇറിഗേഷൻ അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. കൊടുതുരുത്ത് - നാണുപറമ്പ് തോടു ഒഴുകിയെത്തുന്നത് കെവി കനാലിലും വേമ്പനാട്ടുകായലിലുമാണ്. ഒഴുക്കുനിലച്ച കൊടുതുരുത്ത് തോട്ടിൽ കൃഷിയിടങ്ങളിൽനിന്നു പുറന്തള്ളുന്ന രാസമാലിന്യങ്ങളും കെട്ടിനിൽക്കുന്നുണ്ട്. ഇതിനു പുറമെ ഈ ജലാശയത്തിൽ കക്കൂസ് മാലിന്യവും രാത്രിയുടെ മറവിൽ തള്ളുന്നു.
കൊടുതുരുത്ത് -നാണുപറമ്പ് തോടുമായി ബന്ധപ്പെട്ട ആമേട തോട് പൂവത്തുക്കരി, കോലാംപുറത്തുകരി പാടശേഖരങ്ങളുടെ നടുവിലൂടെയാണ് ഒഴുകുന്നത്. ആമേട തോടും ആമേട തോടിന്റെ മൂന്നു കൈവഴികളും പുല്ലും പോളയും തിങ്ങി നീരൊഴുക്കു നിലച്ചനിലയിലാണ്. കെവി കനാലിൽ നിന്നാരംഭിച്ചു പാടശേഖരങ്ങളുമായി ബന്ധപ്പെട്ട് വേമ്പനാട്ടുകായലിൽ സംഗമിക്കുന്ന വിക്രമൻ തോടും നീരൊഴുക്കു നിലച്ച് നാശത്തിന്റെ വക്കിലാണ്. കൃഷിയുടെ സുഗമമായ നടത്തിപ്പിനും ഉൾപ്രദേശങ്ങളിലെ കുടുംബങ്ങളുടെ വെള്ളക്കെട്ട് ദുരിതത്തിനും ശാശ്വത പരിഹാരമായി നീരൊഴുക്കു നിലച്ച പൊതുതോടുകൾ ആഴംകൂട്ടി ശുചീകരിച്ച് നീരൊഴുക്കു സാധ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.