കര്‍ഷകരെ അവഗണിക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കുമെന്ന് സഫ്രഗന്‍ മെത്രാപ്പോലീത്ത
1430156
Wednesday, June 19, 2024 5:58 AM IST
ചങ്ങനാശേരി: കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്‍വില ഉടന്‍ നല്കാന് നടപടി സ്വീകരിക്കുക, ഉഷ്ണതരംഗത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാര ധനസഹായം ഉടന്‍ നല്‍കുക, എസ്ബിഐയുടെ കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക, ഹാൻഡ്ലിംഗ് ചാര്‍ജ് സര്‍ക്കാര്‍ നല്‍കുക, കിഴിവ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്ന ബസ്സ്റ്റാൻഡിന് സമീപം കര്‍ഷകരുടെ നിരാഹാര സത്യഗ്രഹസമരം നടന്നു. മാര്‍ത്തോമ്മ സഭ റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
അന്നം നല്കുന്ന കര്‍ഷകനെ അവഗണിക്കുന്നവരായാലും അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ. ലാലി മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം കൃഷ്ണപ്രസാദ്, സാം ഈപ്പന്, സോണിച്ചന്‍ പുളിങ്കുന്ന്, ജോണ്‍ സി. ടിറ്റോ, മിനി കെ. ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിരാഹാര സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകര്‍ എസ്ബിഐയുടെ അവഗണനയ്ക്കെതിരേ ബാങ്കിനു മുമ്പില്‍ പ്രതിഷേധയോഗവും ടൗണില്‍ പ്രകടനവും നടത്തിയ ശേഷമാണ് നിരാഹാര സമരം ആരംഭിച്ചത്. രാവിലെ പത്തിന് ആരംഭിച്ച സമരപരിപാടികള്‍ വൈകുന്നേരമാണ് സമാപിച്ചത്.