ഒഴിപ്പിച്ച വ്യാപാരികളുടെ പുനരധിവാസം: ജൂലൈ 17നു മുന്‍പ് തീരുമാനമെടുക്കണമെന്ന്
1430160
Wednesday, June 19, 2024 5:58 AM IST
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ച വ്യാപാരികളുടെ പുനരവധിവാസം സംബന്ധിച്ച് ജൂലൈ 17നു മുമ്പ് തീരുമാനമെടുക്കാന്‍ കോട്ടയം നഗരസഭയോട് ജില്ലാ നിയമ സഹായ അഥോറിറ്റി നിര്‍ദേശം. കച്ചവടക്കാരുടെ സംഘടനയ്ക്കുവേണ്ടി ആര്. രവി നല്കിയ പരാതിയിലാണ് ഡിഎല്‍എസ്എ സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീണ്‍കുമാറിന്റെ നിര്‍ദേശം. മുനിസിപ്പാലിറ്റിക്കുവേണ്ടി സെക്രട്ടറിയാണ് ഹാജരായത്.
കച്ചവടക്കാര്‍ക്കു താത്കാലിക പുനരധിവാസം നല്കാന് കൗണ്‍സില്‍ തീരുമാനിച്ചതാണെന്നും ഇതുവരെ നടപ്പായില്ലെന്നും പരാതിക്കാരന് അഥോറിറ്റിയെ അറിയിച്ചു. വ്യാപാരികള്‍ക്ക് പുനരധിവാസം നല്കിയാല് പിന്നീട് ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടാകുമെന്നായിരുന്നു സെക്രട്ടറിയുടെ അഭിപ്രായം. വ്യാപാരികളെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ലെന്നും അടിയന്തരമായി കൗണ്‍സില്‍ യോഗം ചേര്‍ന്ന് നടപടിയെടുക്കാനും അഥോറിറ്റി സെക്രട്ടറി നിര്‍ദേശം നല്കി. കെട്ടിടം പൊളിച്ചപ്പോൾ ഇവിടെ വ്യാപാരം നടത്തിയിരുന്ന 42 കടയുടമകള്‍ വഴിയാധാരമായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ വ്യാപാരം നടത്തിയിരുന്നവര്‍ കഴിഞ്ഞ ഒമ്പതുമാസമായി മറ്റു വരുമാന മാര്‍ഗങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇതോടെയാണു വ്യാപാരികള്‍ ജില്ലാ നിയമ സഹായ അഥോറിറ്റിയെ സമീപിച്ചത്. 1956ല്‍ കല്ലിട്ട് 1973ല്‍ പൂര്‍ത്തീകരിച്ച ഈ കോംപ്ലക്സില്‍ ചെറുതും വലുതുമായ ഒമ്പതു കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്.
നഗരസഭയുടെ ജൂബിലി സ്മാരകം പണിയുന്നതിനുവേണ്ടിയാണ് ബാര്‍ ഹോട്ടല്‍ നടത്തിയിരുന്ന ഡി ബ്ലോക്ക് ഒഴിച്ചു ബാക്കി എട്ടു കെട്ടിടങ്ങളും ബലക്ഷയം ആരോപിച്ച് പൊളിച്ചുനീക്കിയത്.
പുതിയ കെട്ടിടത്തിന്റെ ഡിപിആര്‍ തയാറാക്കുന്നതിനു ബജറ്റില്‍ 75 ലക്ഷം രൂപയാണു വക കൊള്ളിച്ചിരിക്കുന്നത്. കെട്ടിടം പൊളിച്ചതോടെ ഇവിടെ വ്യാപാരം ചെയ്തിരുന്ന 42 വ്യാപാരികളും കടകളില്‍ ജോലിചെയ്തു കുടുംബം നടത്തിയിരുന്ന 250 ജോലിക്കാരും മറ്റു ജീവിതമാര്‍ഗം കണ്ടെത്താനാവാതെ വിഷമിക്കുകയാണെന്നും നഗര ഭരണാധികാരികള്‍ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നും
വ്യാപാരികള്‍ പറയുന്നു.