യുവാവിന്റെ മരണം കൊലപാതകം : വനിതാസുഹൃത്ത് അടക്കം മൂന്നു പേര് പിടിയില്‍
1430263
Wednesday, June 19, 2024 10:50 PM IST
മാവേലിക്കര: മിച്ചല്‍ ജംഗ്ഷനു വടക്കു ഭാഗത്തെ ബാറിന്റെ എതിര്‍വശത്തുള്ള ബാങ്കിനു മുന്പില് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ വനിതാ സുഹൃത്ത് ഉള്‍പ്പെടെ മൂന്നു പേര് പിടിയിൽ. ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ (രാജേഷ് ഭവനം) രാജേഷിനെ (47) ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഇയാളുടെ വനിതാ സുഹൃത്ത് പത്തനംതിട്ട കുന്നന്താനം സ്വദേശിനി സ്മിത കെ. രാജ്(37), കാരാഴ്മ ചെറുകോല്‍ മനാതിയില്‍ വീട്ടില്‍ ബിജു(42), പത്തനംതിട്ട ഇലവുംതിട്ട സ്വദേശി സജീവന്(സനു-38) എന്നിവരാണ് പിടിയിലായത്. യുവതിയുടെ നിര്‍ദേശപ്രകാരമാണ് ബിജുവും സനുവും രാജേഷിനെ മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു.
മാവേലിക്കരയിലെ ബാറില്‍നിന്ന് ഇവര്‍ മദ്യപിച്ചതിന്റെ ബില്ല് ഗൂഗിള്‍പേ വഴി യുവതി അടച്ചതാണ് കേസില്‍ യുവതിയുടെ പങ്കാളിത്തം വ്യക്തമാകാന്‍ കാരണമായത്. കൂടാതെ അറസ്റ്റിലായ യുവാക്കളുടെ മൊബൈലിലെ ശബ്ദസന്ദേശങ്ങളില് യുവതി രാജേഷിനെ അടിക്കെടാ എന്ന് ആക്രോശിക്കുന്ന ശബ്ദവും ഉള്ളതായി സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്.
മരിച്ച രാജേഷും സുനുവും ബിജുവും മറ്റൊരാളും തിങ്കളാഴ്ച രാവിലെ മുതല്‍ പല സ്ഥലങ്ങളിലായി മദ്യപിച്ചുവരികയായിരുന്നു. അതിനിടെയാണ് ട്രാവന്‍കൂര്‍ റീജന്‍സിയില്‍ മദ്യപിക്കാന്‍ എത്തിയത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രാജേഷിനെ ബാറില്‍നിന്നു ജീവനക്കാര്‍ പുറത്താക്കിയതായി പോലീസ് പറയുന്നു. ഇയാള്‍ ബാറിന് എതിര്‍വശമുള്ള യൂണിയന് ബാങ്കിന്റെ വരാന്തയില്‍ ഇരുന്നു. വീണ്ടും ഇയാള്‍ ബാറില്‍ കയറി മദ്യപിച്ചു. തിരിച്ച് വീണ്ടും ബാങ്കിന്റെ വരാന്തയില്‍ വന്നിരുന്നു. രാത്രി 12.15ന് വടക്കുനിന്നു ബൈക്കിലെത്തിയ സുനുവും ബിജുവും രാജേഷുമായി തര്‍ക്കിച്ച ശേഷം രാജേഷിനെ മര്‍ദിച്ചു.
മര്‍ദനത്തില്‍ രാജേഷ് തലയിടിച്ച് തറയില്‍ വീണു. മടങ്ങിപ്പോയ ഇവര്‍ പുലര്‍ച്ചെ ഒന്നരയോടെ തിരിച്ചെത്തി, വീണു കിടക്കുന്ന രാജേഷിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ശേഷം മടങ്ങി. രാജേഷ് ചങ്ങനാശേരിയില്‍ വിവാഹ ബ്യൂറോ നടത്തിയിരുന്നു. ഇവിടത്തെ ജീവനക്കാരിയായിരുന്നു സ്മിത. ഇപ്പോള്‍ ഈ സ്ഥാപനം സ്മിതയാണ് നടത്തുന്നത് . അവിടെ ജീവനക്കാരനായി തുടരുകയായിരുന്നു രാജേഷ്.
എന്നാല്‍ അടുത്തിടെ വേറേ ചില ജീവനക്കാരെക്കൂടി സ്ഥാപനത്തില്‍ സ്മിത നിയമിച്ചിരുന്നു. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും സ്മിതയെ രാജേഷ് മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമായിരിക്കാം രാജേഷിനെ സുഹൃത്തുക്കളെ വിട്ട് ആക്രമിക്കാനുള്ള കാരണമെന്നും പോലീസ് പറയുന്നു. പ്രതികളില്‍ സ്മിതയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിജുവും സനുവും കസ്റ്റഡിയിലാണ്.