കടുത്തുരുത്തി എസ്കെവി മാര്‍ക്കറ്റ് കെട്ടിടം അപകടത്തില്‍
1430436
Thursday, June 20, 2024 6:49 AM IST
കടുത്തുരുത്തി: കടുത്തുരുത്തി എസ്കെവി മാര്‍ക്കറ്റ് കെട്ടിടം അപകടത്തില്‍. ആധുനിക സൗകര്യങ്ങളോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കടുത്തുരുത്തി എസ്കെവി മാര്‍ക്കറ്റിലെ മത്സ്യ, മാംസ വിപണനത്തിനായുള്ള കെട്ടിടം തകര്‍ച്ചയിലായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താനോ, കെട്ടിടം സംരക്ഷിക്കാനോ നടപടികളില്ല.
നിര്‍മാണത്തിലെ ക്രമകേടുകളും അപാകതകളുമാണ് കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കെട്ടിടത്തിന്റെ പില്ലറുകൾ പലതും കോൺക്രീറ്റ് അടര്‍ന്ന് വീണു കമ്പി തെളിഞ്ഞ നിലയിലാണ്. സ്വിച്ച് ബോര്‍ഡുകള്‍ ഉള്‍പ്പെടെ വയറിംഗ് സാമഗ്രികള്‍ പലതും ഇളകിനശിച്ചു. മുമ്പ് മാംസവ്യാപാരം നടന്നിരുന്നത് അപകടാവസ്ഥയിലുള്ള ഈ കെട്ടിടത്തിലായിരുന്നു.
എന്നാല്‍, കെട്ടിടം തകര്‍ന്ന് വീണേക്കുമെന്ന ആശങ്കയ്ക്കിടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാംസവ്യാപാരം കെട്ടിടത്തിന്റെ മുന്‍വശത്തേക്കു മാറ്റി. ദിവസം ചെല്ലുന്തോറും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കെട്ടിടം താമസിയാതെ തന്നെ തകരുമെന്ന ഭീതിയിലാണ് വ്യാപാരികളും നാട്ടുകാരും. ദൂരെനിന്നുപോലും ആളുകള്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമായി എത്തുന്ന മാര്‍ക്കറ്റാണ് കടുത്തുരുത്തിയിലേത്.
55 ലക്ഷം രൂപ വിനയോഗിച്ചാണ് മാര്‍ക്കറ്റിലെ മത്സ്യ, മാംസ വിപണന കെട്ടിടം പൂര്‍ത്തിയാക്കിയത്. ജില്ലയിലെതന്നെ പുരാതന മാര്‍ക്കറ്റുകളിലൊന്നായ കടുത്തുരുത്തി മാര്‍ക്കറ്റ് നവീകരണത്തിന് കേരള സര്‍ക്കാര്‍ ഏജന്‍സിയായ കിഡ്കോയുടെ നേതൃത്വത്തില്‍ തയാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാധ്യതാ പഠനം നടത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
ജനത്തിരക്കേറിയതും നൂറ് വര്‍ഷത്തിലധികം പഴക്കവും പാരമ്പര്യവുമുള്ള കടുത്തുരുത്തി മാര്‍ക്കറ്റിന്റെ പ്രൗഢിയും പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉന്നതനിലവാരം സംരക്ഷിക്കാനുപകരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയതെന്നായിരുന്നു അധികൃതരുടെ അവകാശവാദം. കടുത്തുരുത്തി പഞ്ചായത്തും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു.
ശോച്യാവസ്ഥയിലായിരുന്ന പഴയ കെട്ടത്തിന്റെ മേല്‍ക്കൂര പൊളിച്ചശേഷം മുകളില്‍ ഷീറ്റ് സ്ഥാപിച്ചാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. രണ്ടു നിലകളിലായി പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. മാര്‍ക്കറ്റിന്റെ മുകള്‍നിലയില്‍ പച്ചക്കറികളും താഴെ മത്സ്യം, മാസം എന്നിവയുടെ വില്പനയുമാണ് ഉദേശിച്ചിരുന്നത്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ബാത്ത് റൂം അടക്കമുള്ള സൗകര്യങ്ങളും മാര്‍ക്കറ്റിനോടനുബന്ധിച്ചു ലഭ്യമാക്കിയിട്ടുണ്ട്.
പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന വിധത്തില്‍ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 48 ലക്ഷം രൂപ ചെലവിട്ടാണ് മാര്‍ക്കറ്റിനോടനുബന്ധിച്ചു വിവിധ മാലിന്യ പ്ലാന്റുകള്‍ സ്ഥാപിച്ചത്. വിവിധ ജൈവ മാലിന്യങ്ങള്‍ ഇവിടെ പൂര്‍ണമായും സംസ്കരിക്കാന്‍ കഴിയും. മത്സ്യ-മാംസാവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിനുള്ള പ്രത്യേകം പ്ലാന്റുകളും പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. മുമ്പുണ്ടായിരുന്ന ഭരണസമിതിയുടെ നേതൃത്വത്തിലാണ് മാര്‍ക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും സംസ്കരിക്കുന്നതിനുമായി മാര്‍ക്കറ്റിന് സമീപം എയ്റോബിക് ബിന്നും നിര്‍മിച്ചിരുന്നു. മാര്‍ക്കറ്റിലുണ്ടാകുന്ന മലിനജലം ഒഴുക്കുന്നതിനായി ടാങ്കും പൂര്‍ത്തിയാക്കിയിരുന്നു.
മാലിന്യങ്ങള്‍ നിറഞ്ഞ് ഏറെ ബുദ്ധിമുട്ടിയിരുന്ന കടുത്തുരുത്തി മാര്‍ക്കറ്റ് ആധുനികസൗകര്യങ്ങളോടെയും ഉന്നത നിലവാരത്തിലുമാണ് നവീകരണം പൂര്‍ത്തിയാക്കിയത്. കെട്ടിട നിര്‍മാണത്തിലെ അപാകതകളെ തുടര്‍ന്ന് പഴയ നിലയിലേക്ക് വീണ്ടും മടക്കി കൊണ്ടുപോകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.