രമണൻ കടമ്പറ വിടവാങ്ങിയത് വീട്ടിൽ ഗ്രന്ഥശാല തീർക്കണമെന്ന മോഹം ബാക്കിവച്ച്
1430438
Thursday, June 20, 2024 6:49 AM IST
വൈക്കം: വായനോത്സവം നാടാകെ ആഘോഷിക്കുമ്പോൾ വീട്ടിലെ മുറികൾ പുസ്തകങ്ങൾ കൊണ്ടു നിറച്ച ഗൃഹനാഥൻ വേർപ്പെട്ട നൊമ്പരത്തിൽ മൂകമാണ് ചെമ്മനത്തുകര കടമ്പറ മഠം വീട്. പുസ്തകങ്ങൾ വാങ്ങിക്കൂട്ടാനും അവ നാടിനാകെ ഉപകാരപ്രദമാക്കാനുമായി ഗ്രന്ഥശാല പ്രവർത്തനവുമായി ഓടിനടന്ന ഗൃഹനാഥൻ അഡ്വ.എ. രമണന് കടമ്പറ കഴിഞ്ഞ ഒന്പതിനാണ് മരണപ്പെട്ടത്.
ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ഗ്രന്ഥശാലയുടെ പ്രസിഡന്റായിരുന്ന രമണൻ കടമ്പറയുടെ വീട്ടിൽ വിപുലമായ പുസ്തക ശേഖരമുണ്ട്. കഥ, കവിത, ലേഖനം, നോവൽ, നിരൂപണങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയടക്കം 4500 പുസ്തകങ്ങളാണ് വീട്ടിലെ ശേഖരത്തിലുള്ളത്.
വിദ്യാർഥിയായിരിക്കെ വായനയോട് ഏറെ ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പരാധീനതയാൽ പുസ്തകങ്ങൾ വില കൊടുത്ത് വാങ്ങാൻ കഴിഞ്ഞിരുന്നില്ല. പുസ്തകങ്ങൾ കിട്ടാതിരുന്നതിനാൽ വായനയോടുള്ള അഭിനിവേശം നിഘണ്ടു വായിച്ചാണ് ശമിപ്പിച്ചിരുന്നതെന്ന് കടമ്പറ അടുപ്പമുള്ളവരോടു പറയുമായിരുന്നു.
പിന്നീട് പിഎസ്സിയിൽ ജോലി ലഭിച്ച് വരുമാനമായതോടെ പുസ്തകങ്ങൾ വില കൊടുത്തു വാങ്ങിത്തുടങ്ങി. ജോലിയിൽനിന്നു വിരമിച്ചശേഷം നിയമപഠനം നടത്തി അഭിഭാഷകനായപ്പോഴും വായനയോടുള്ള പ്രിയം കുറഞ്ഞില്ല.
വീട്ടിലെ ഒരു മുറി നിറയെ പുസ്തകങ്ങൾ കൊണ്ടു നിറഞ്ഞപ്പോൾ പിന്നീട് വാങ്ങിയ പുസ്തകങ്ങൾ സൂക്ഷിക്കാൻ രണ്ടു മുറികൾ കൂടി വേണ്ടി വന്നു. പുസ്തകങ്ങൾക്ക് കേടുവരാതിരിക്കാൻ പ്ലാസ്റ്റിക് കവറിലാക്കിയാണ് സൂക്ഷിച്ചത്. നാട്ടിലും സമീപപ്രദേശങ്ങളിലുമുള്ള വിദ്യാർഥികളടക്കമുള്ളവർ കടമ്പറയിലെത്തി പുസ്തകങ്ങൾ വായിച്ചു നോട്ടു തയാറാക്കിയിരുന്നു.
വീടിന്റെ മുൻവശത്ത് വിശാലമായ ഹാൾ തീർത്ത് പുസ്തകങ്ങൾ അവിടേക്ക് മാറ്റി ലൈബ്രറിയാക്കി മാറ്റണമെന്ന മോഹം ബാക്കിവച്ചാണ് രമണൻ വിടവാങ്ങിയത്. പുസ്തകങ്ങളെ നെഞ്ചിലേറ്റിയിരുന്ന അദ്ദേഹത്തിന് സ്മരണാഞ്ജലിയായി പുസ്തകങ്ങൾ പരിരക്ഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
അമൂല്യമായ പുസ്തകശേഖരം വിദ്യാർഥികൾക്കടക്കം ഉപകാരപ്രദമാക്കാൻ വീട്ടിൽ സൗകര്യമൊരുക്കുമെന്ന് രമണൻ കടമ്പറയുടെ ഭാര്യ കാഞ്ചനയും മക്കളായ അനുരഞ്ജിമ രമൺ,അഖിൽ വിഷ്ണു രമൺ എന്നിവർ പറഞ്ഞു.