പാതകൾ കീഴടക്കി ഭാരവാഹനങ്ങൾ, അപകടമൊഴിയാതെ നിരത്തുകൾ
1430443
Thursday, June 20, 2024 7:06 AM IST
കറുകച്ചാൽ: പാതകൾ കീഴടക്കി ഭാരവാഹനങ്ങൾ, അപകടമൊഴിയാതെ നിരത്തുകൾ. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ടിപ്പർ, ക്രെയിൻ തുടങ്ങിയ ഭാരവാഹനങ്ങൾ മേഖലയിലെ നിരത്തുകളിലൂടെ പായുന്നത് പതിവാണ്. ഇതുമൂലം അപകടങ്ങൾ സാധാരണയായിട്ടും ഭാരവാഹനങ്ങളുടെ അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവ നിയന്ത്രിക്കാൻ അധികൃതർ താത്പര്യം കാണിക്കുന്നില്ലെന്ന് ആരോപണം.
കഴിഞ്ഞദിവസം രാത്രിയിൽ അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ കറുകച്ചാൽ എൻഎസ്എസ് ജംഗ്ഷനു സമീപം വച്ച് ക്രെയിൻ തട്ടി മകൾ മരിച്ചത് നാട്ടുകാരെ ഞെട്ടിച്ച സംഭവമായി. കൂത്രപ്പള്ളി തട്ടാരടിയിൽ ജോർജിന്റെ മകൾ നോയലി (23) നാണ് അപകടത്തിൽ തത്സമയം ജീവൻ പൊലിഞ്ഞത്. അമ്മ ജോളിക്ക് പരിക്കേൽക്കുകയും ചെയ്തു.
രാത്രിസമയങ്ങളിൽ ക്രെയിൻ, ടിപ്പർ എന്നിവ ആവശ്യമായ ലൈറ്റുകൾ പ്രകാശിപ്പിക്കാതെയാണ് പലപ്പോഴും സഞ്ചാരിക്കുന്നത്. ഇതുമൂലം മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഈ വാഹനങ്ങളെ തിരിച്ചറിയാൻ സാധിക്കാതെ വരുന്നതായി പറയപ്പെടുന്നു.
സമയക്രമങ്ങൾ പാലിക്കാതെ ടിപ്പറുകൾ പായുന്നത് കറുകച്ചാൽ, നെടുംകുന്നം മേഖലകളിൽ പതിവാണ്. സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾക്ക് നിരോധനമുണ്ടെങ്കിലും ഇവ കടലാസിൽ മാത്രമാണെന്നു നാട്ടുകാർ പറയുന്നു. അനുവദനീയമായതിലും ഉയരത്തിൽ മണ്ണ്, കരിങ്കല്ല് തുടങ്ങിയവ നിറച്ച് ടിപ്പറുകൾ സഞ്ചരിക്കുന്നത് പതിവ് കാഴ്ചയാണ്.
ഇത്തരം ടിപ്പറുകളിൽനിന്ന് കരിങ്കല്ലുകൾ റോഡിൽ തെറിച്ചുവീണ് കാൽനട യാത്രികർക്കും ബൈക്ക് യാത്രികർക്കും അപകടങ്ങൾക്കു കാരണമായിട്ടുണ്ട്. കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിൽ ഇത്തരത്തിൽ ടിപ്പർ ലോറികളിൽനിന്ന് കരിങ്കല്ല്, മണ്ണ്, എം-സാൻഡ് തുടങ്ങിയവ റോഡിലേക്ക് പതിക്കുന്നത് സാധാരണയാണ്.
നിയമലംഘിച്ചു പായുന്ന ഭാരവാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ അധികൃതർ വിമുഖത കാട്ടുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് വഴിവയ്ക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.