ശനിയാഴ്ച സ്കൂള്‍ പ്രവൃത്തിദിനം: തീരുമാനം പുനഃപരിശോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
1430445
Thursday, June 20, 2024 7:06 AM IST
ചങ്ങനാശേരി: കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ രണ്ടാം ശനി ഒഴികെയുള്ള മുഴുവന്‍ ശനിയാഴ്ചകളും പ്രവൃത്തി ദിനമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി.
സ്കൂള്‍ പഠനത്തിനു പുറമേ മറ്റു പഠനങ്ങള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുമായി കുട്ടികള്‍ മാറ്റിവയ്ക്കുന്ന ദിനമാണ് ശനി. നിലവില്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ശനി പ്രവൃത്തി ദിനമല്ല. എന്നിട്ടും ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണം. ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങള്‍ എല്ലാം പൂര്‍ണമായി പഠനപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ 200 പ്രവര്‍ത്തി ദിനങ്ങള്‍ ലഭിക്കും.
അതിനാല്‍ അമിതമായ പഠന ഭാരം കുട്ടികളുടെ തലയില്‍ കെട്ടിവച്ച് അവരുടെ മാനസിക വളര്‍ച്ചയ്ക്കു വിഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങളെ കൂടുതല്‍ പഠന വിധേയമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന എവേക്ക് 24 എന്ന യൂണിറ്റ് ശക്തീകരണ പരിപാടിയുടെ ഭാഗമായി ആലപ്പുഴ കൈതവന വിമലമാതാ യൂണിറ്റില്‍ നടന്ന സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
യൂണിറ്റ് പ്രസിഡന്റ് സിബി ഫിലിപ്പ് പടിഞ്ഞാറേപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയും കുട്ടികള്‍ക്കുള്ള അടുക്കളത്തോട്ട തൈ വിതരണത്തിന്റെ ഉദ്ഘാടനം അതിരൂപത ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറയും ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ മുഖ്യ പ്രഭാഷണവും യൂണിറ്റ് ഡയറക്ടര്‍ ഫാ. ഏബ്രഹാം തയ്യില്‍ അനുഗ്രഹപ്രഭാഷണവും നടത്തി. അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, അതിരൂപത ഭാരവാഹികളായ ജിനോ ജോസഫ് കളത്തില്‍, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, കെ.എസ്. ആന്റണി കരിമറ്റം,
ജെസി ആന്റണി, തോമസ് ഡി. കുറ്റേല്‍, യൂണിറ്റ് ഭാരവാഹികളായ സാബു കന്നിട്ടയില്‍, തോമസ് പ്ലാപ്പുഴ, ജോര്‍ജ് കല്ലുപുരയ്ക്കൽ, സന്തോഷ് കളത്തില്‍, സിബി തോമസ്, ജോണിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.