വിൽപ്പനക്കാരിയിൽനിന്നു ലോട്ടറി മോഷ്ടിച്ചതായി പരാതി
1430450
Thursday, June 20, 2024 10:03 PM IST
കാഞ്ഞിരപ്പള്ളി: ലോട്ടറി വിൽപ്പനക്കാരിയായ വീട്ടമ്മയുടെ കൈയില്‍നിന്നു വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ലോട്ടറികള്‍ മോഷ്ടിച്ചതായി പരാതി. ചെറുവള്ളി കദളിക്കാട്ട് രമണി കൃഷ്ണന്‍കുട്ടി (60)യുടെ കൈയിലുണ്ടായിരുന്ന ലോട്ടറിയാണ് ബൈക്കിലെത്തിയയാള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റിയുടെ 30 ലോട്ടറികളാണ് മോഷ്ടിച്ചത്.
കാഞ്ഞിരപ്പള്ളി പുത്തനങ്ങാടി റോഡില്‍ ബുധനാഴ്ച രാവിലെ 10.45നാണ് സംഭവം. ബൈക്കിലെത്തിയ ആള് ലോട്ടറി വാങ്ങുന്നതിനായി രമണിയുടെ കൈയില്‍നിന്ന് ലോട്ടറി വാങ്ങിയ ശേഷം ഇതില്‍ നിന്ന് രണ്ട് ലോട്ടറി എടുത്തു. ബാക്കി തിരികെ നല്കുമ്പോള് 30 ലോട്ടറി എടുത്തുമാറ്റിയ ശേഷമാണ് നല്‍കിയത്. ലോട്ടറിയുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് രമണി കണ്ടെത്തിയതോടെ ഇയാള്‍ ലോട്ടറിയുമായി ബൈക്കില്‍ കടന്നുകളഞ്ഞിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി ലോട്ടറി വിറ്റാണ് രമണി കുടുംബം നോക്കുന്നത്. കേള്‍വിക്കുറവും പ്രയാധിക്യത്തിന്റെ രോഗങ്ങളുമുള്ള രമണി നാലുമാസം മുന്‍പ് രോഗം ബാധിച്ച് ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു. ഒരു ദിവസം മുഴുവന്‍ ലോട്ടറികളും വിറ്റാല്‍ ആകെ ലഭിക്കുന്നത് 250-300 രൂപയാണെന്നും ഇതിനിടെയാണ് 1500 രൂപയോളം വില വരുന്ന ലോട്ടറി മോഷ്ടിച്ചതെന്നും രമണി പറഞ്ഞു. സംഭവത്തില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. പുത്തനങ്ങാടിയിലെ കടകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചു.
കഴിഞ്ഞ ദിവസം പുത്തനങ്ങാടി റോഡിൽ ലോട്ടറി കച്ചവടം നടത്തുന്ന ദേവസ്യ എന്നയാളുടെ കൈയില്‍നിന്നു സമാനമായ രീതിയില്‍ 15 ടിക്കറ്റ് മോഷ്ടിച്ചിരുന്നു.