തീക്കോയി പഞ്ചായത്തിൽ വിജിലൻസ് പരിശോധന
1430453
Thursday, June 20, 2024 10:03 PM IST
തീക്കോയി: എസ്ടി ഫണ്ട് ചെലവഴിച്ചതിൽ തിരിമറി ആരോപിച്ച് എൽഡിഎഫ് മെംബർമാർ നൽകിയ പരാതിയിൽ വിജിലൻസ് തീക്കോയി പഞ്ചായത്തിൽ പരിശോധന നടത്തി. പഞ്ചായത്ത് പത്താം വാർഡിൽ പഠനമുറി പദ്ധതിയിൽ മുൻഗണന മറികടന്ന് മറ്റൊരാൾക്ക് അനുവദിച്ചെന്നു കാട്ടിയാണ് പരാതി നൽകിയത്.
പത്താം വാർഡ് മെംബർ ദീപ സജി, എൽഡിഎഫ് മെംബർമാരായ പി.എസ്. രതീഷ്, അമ്മിണി തോമസ്, ടി.ആർ. സിബി എന്നിവർ ചേർന്നാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോയ്ക്ക് കഴിഞ്ഞ മാർച്ചിൽ പരാതി നൽകിയത്.
എസ്ടി പഠനമുറി പ്രോജക്ട് പ്രകാരം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉപയോഗിച്ചതിലാണ് ആക്ഷേപമുയർന്നത്. പത്താം വാർഡിൽ സ്ഥിരം താമസക്കാരനായി ഗുണഭോക്തൃലിസ്റ്റിൽ ഒന്നാമതു കിടന്ന കുട്ടിയെ ഒഴിവാക്കി അഞ്ചാം നമ്പറുകാരനായ കുട്ടിക്ക് പഠനമുറി അനുവദിക്കുകയായിരുന്നു. പഠനമുറി നിർമാണത്തിന് രണ്ടു ലക്ഷം രൂപയായിരുന്നു അനുവദിച്ചത്. ഇത് സംബന്ധിച്ച പരാതിയിലാണ് വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസിലെത്തി പരിശോധിച്ചതും തെളിവുകൾ ശേഖരിച്ചതും.
അതേസമയം, പദ്ധതി നടപ്പാക്കുന്നത് ബ്ലോക്ക് പഞ്ചായത്താണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് വ്യക്തമാക്കി. പഞ്ചായത്ത് കമ്മിറ്റി നൽകിയ മുൻഗണനാ ലിസ്റ്റ് പരിശോധിച്ച് നടപ്പാക്കുന്നത് ബ്ലോക്ക് ട്രൈബൽ ഓഫീസറാണ്. സർക്കാർ മാനദണ്ഡപ്രകാരം ഒന്നാമത് ലിസ്റ്റിൽ ഉണ്ടായിരുന്ന ആളിനല്ല അർഹത ഉണ്ടായിരുന്നത്. അത് പ്രകാരമാണ് മറ്റൊരാൾക്ക് പഠനമുറി നൽകിയതെന്നും പ്രതിപക്ഷത്തിന്റെ പരാതിയും ആക്ഷേപങ്ങളും സർക്കാർ മാനദണ്ഡങ്ങൾ മനസിലാക്കാതെയുള്ള നീക്കങ്ങൾ മാത്രമാണെന്നും പ്രസിഡന്റ് പറഞ്ഞു.