പള്ളിക്കത്തോട് പഞ്ചായത്തിനോടുള്ള അവഗണന: ബിജെപി പ്രക്ഷോഭത്തിലേക്ക്
1430648
Friday, June 21, 2024 6:52 AM IST
പള്ളിക്കത്തോട്: പഞ്ചായത്തിനോടുള്ള സർക്കാരിന്റെ അവഗണയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്തിൽ എല്ലാ ഭാഗത്തും ജൽജീവൻ പദ്ധതി ഏറ്റവും വേഗത്തിൽ നടപ്പിലാക്കാനായി വാട്ടർ അഥോറിറ്റിയുമായി സഹകരിച്ച് പണികൾ പൂർത്തീകരിച്ച പഞ്ചായത്താണ് പള്ളിക്കത്തോട്.
പൈപ്പുകൾ സ്ഥാപിക്കുന്നതിനുവേണ്ടി കുഴിച്ച റോഡുകൾ പൈപ്പുകൾ സ്ഥാപിച്ചശേഷം തിരിച്ച് ഗതാഗത യോഗ്യമാക്കി കൊടുക്കേണ്ട ചുമതല വാട്ടർ അഥോറിറ്റിക്കാണ്.
പഞ്ചായത്ത് അധികൃതർ അറ്റകുറ്റപണി ചെയ്യേണ്ട റോഡുകളുടെ ലിസ്റ്റ് വാട്ടർ അഥോറിറ്റിക്ക് കൈമാറുകയും അടിയന്തരമായി റോഡുകൾ പഴയ രീതിയിൽ ആക്കി തരണമെന്ന് പല പ്രാവശ്യം അഭ്യർഥിച്ചിട്ടും ജില്ലാ കളക്ടർക്കും എംഎൽഎയ്ക്കും ഇത് സംബന്ധിച്ച് പലതവണ പരാതികൾ നൽകുകയും ചെയ്തെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞു വാട്ടർ അഥോറിട്ടിയും പൊതുമരാമത്തും പണികൾ തുടങ്ങിയിട്ടില്ല. പാടേ തകർന്ന റോഡുകളിലൂടെയുള്ള യാത്ര ഓട്ടോ- ടാക്സി ഡ്രൈവേഴ്സിനും പൊതുജനങ്ങൾക്കുമൊക്കെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
റോഡ് പണിക്ക് കരാറെടുത്തവരെ ഉപയോഗിച്ച് എത്രയും പെട്ടന്ന് പണിപൂർത്തീകരിക്കാനുള്ള നടപടികൾ ഇതുവരെ ഒന്നുമായിട്ടില്ല.വാട്ടർ അതോറിറ്റിയുടെ റോഡിലെ പണികൾ പൂർത്തീകരിച്ചാൽ മാത്രമേ പഞ്ചായത്ത് കരാർ കൊടുത്തിരിക്കുന്ന റീടാറിംഗ് വർക്കുകൾ നടത്താനും സാധിക്കൂ.
പള്ളിക്കത്തോട്ടിലെ കെഎസ്ഇബി ഓഫീസ് സമീപപഞ്ചായത്തിലേക്ക് മാറ്റുവാനുള്ള ഗൂഢശ്രമവും ചില തത്പരകക്ഷികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ കെഎസ്ഇബി പ്രവർത്തിക്കുന്ന ബലക്ഷയമുള്ള കെട്ടിടത്തിനു പകരം കെട്ടിടം പഞ്ചായത്ത് നൽകാമെന്ന് പഞ്ചായത്ത് അധികൃതർ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്.
കൂടാതെ പഞ്ചായത്തിലെ പല സ്വകാര്യവ്യക്തികളും തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം കെഎസ്ഇബിക്ക് വാടകയ്ക്ക് നൽകാമെന്നുമറിയിച്ചിട്ടുണ്ട്. എന്നിട്ടും കെഎസ്ഇബി ഓഫീസ് സമീപ പഞ്ചായത്തിലേക്ക് മാറ്റുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പഞ്ചായത്തിനോടുള്ള അധികൃതരുടെ വിവേചനത്തിനും അവഗണനയ്ക്കുമെതിരേ ബഹുജന സംഘടനകളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് ശക്തമായ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.