എരുമേലിക്കാർ പറയുന്നു കോളനി വേണ്ട, പക്ഷേ ഊര് വേണം
1430667
Friday, June 21, 2024 10:01 PM IST
എരുമേലി: കോളനി എന്ന പദം ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം പരക്കേ സ്വാഗതം ചെയ്യപ്പെട്ടെങ്കിലും ഊര് എന്ന പദം ഒഴിവാക്കുന്നതിനോട് എരുമേലി നിവാസികൾ വിയോജിക്കുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളും കോളനികളും ഊരുകളുമുള്ള എരുമേലി പഞ്ചായത്തിൽ സർക്കാർ തീരുമാനം വ്യാപകമായി ചർച്ചയാകുന്നു.
ഊര് എന്നത് പട്ടികവർഗ ആദിവാസി വിഭാഗങ്ങളുടെ പാരമ്പര്യമായ വാക്ക് ആണെന്നും ഒഴിവാക്കാൻ പറ്റില്ലെന്നുമാണ് വിവിധ സംഘടനകൾ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനം നൽകുമെന്നു പഞ്ചായത്തിലെ പട്ടികവർഗ മെംബറും പട്ടികവർഗ സമിതി പ്രസിഡന്റുമായ എം.എസ്. സതീശ് പറഞ്ഞു.
ജില്ലയിലെ തന്നെ ഏറ്റവും വലിയ പട്ടികവർഗ ഊര് കൂടിയാണ് എരുമേലിയിലെ എരുത്വാപ്പുഴ ആദിവാസി മലവേടർ കോളനി. ഇവിടെ കോളനി എന്നും ഊര് എന്നും പേരുണ്ട്. കോളനി എന്നത് ഒഴിവാക്കാമെന്നും അതേസമയം ഊര് എന്ന പദം ഒഴിവാക്കാൻ കഴിയില്ലെന്നും ഊരുമൂപ്പൻ കേളൻ ഗോപി പറയുന്നു. പാക്കാനം, ഇരുമ്പൂന്നിക്കര എന്നിവിടങ്ങളിലും ആദിവാസി, പട്ടികവർഗ ഊരുകളുണ്ട്. ഒപ്പം ഇവിടെയെല്ലാം കോളനി എന്ന വാക്കും സ്ഥലത്തിന്റെ പേരിനൊപ്പം ഉപയോഗിക്കാറുണ്ട്. ഈ പ്രദേശങ്ങളിലും കോളനി എന്നത് ഒഴിവാക്കാൻ തയാറാണെന്നും എന്നാൽ ഊര് എന്നതു നിലനിർത്തണമെന്നും ഊരുമൂപ്പൻ രാജൻ അറക്കുളം പറയുന്നു.
പഞ്ചായത്തിലെ ഏറ്റവും വലിയ പട്ടികജാതി കോളനി ശ്രീനിപുരത്താണ്. ഇവിടെ ഭൂപരിഷ്കരണ ഭാഗമായി മിച്ചഭൂമി അനുവദിച്ച മുൻ മന്ത്രി പി.എസ്. ശ്രീനിവാസന്റെ സ്മരണയ്ക്കായാണ് ശ്രീനിപുരം എന്ന പേര് ലഭിച്ചത്. ഏറെയും പട്ടികജാതി വിഭാഗങ്ങൾക്കാണ് ഭൂമി ലഭിച്ചത്. ഇതോടെ പ്രദേശം പട്ടികജാതി കോളനിയായി. ഇപ്പോൾ കോളനി എന്ന പേര് ഒഴിവാക്കിയതോടെ മറ്റൊരു പേര് കണ്ടെത്താനുള്ള ആലോചനയിലാണ് നാട്ടുകാർ. പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട് പുതിയ പേര് പ്രഖ്യാപിക്കാനാണ് നീക്കം.
മുട്ടപ്പള്ളി, ചേനപ്പാടി പാതിപ്പാറ, പാത്തിക്കക്കാവ്, നെടുംകാവുവയൽ, മൂക്കൻപെട്ടി, മൂലക്കയം, തുമരംപാറ, എലിവാലിക്കര തുടങ്ങി പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള പട്ടികജാതി കോളനികളിൽ ഇനി കോളനി എന്ന വാക്ക് ഒഴിവാകുമെങ്കിലും വികസന കാര്യത്തിൽ മുന്നേറ്റം ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.