കേരളത്തില്‍ റബര്‍കൃഷി പിന്നോട്ട്; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുതിപ്പ്
1430705
Friday, June 21, 2024 11:24 PM IST
റെജി ജോസഫ്
കോട്ടയം: റബര്‍ ഉത്പാദനത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പദവിയും മധ്യകേരളത്തിന്റെ പെരുമയുമൊക്കെ വൈകാതെ ഇല്ലാതാകും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ റബര്‍കൃഷി കുറയുന്നു. വടക്കന്‍ കേരളത്തിലും തിരുവനന്തപുരം ജില്ലയിലും കൃഷി വിസ്തൃതിയില്‍ നേരിയ വര്‍ധനയുണ്ട്. സംസ്ഥാനത്തെ ആകെ കൃഷിഭൂമിയില്‍ 22 ശതമാനമായിരുന്ന റബര്‍ ഇക്കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 19 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
കേരളത്തില്‍ അഞ്ചര ലക്ഷം ഹെക്ടറിലേക്കുവരെ വിസ്തൃതമായ റബര്‍കൃഷി ഓരോ വര്‍ഷവും പിന്നോട്ടടിക്കുകയാണ്. ഇന്ത്യയിലെ റബര്‍കൃഷിയുടെ 66 ശതമാനവും ഉത്പാദനത്തിന്റെ 71 ശതമാനവും കേരളത്തിലാണെന്ന ഖ്യാതിയും നഷ്ടമാവുകയാണ്. ആകെ കൃഷിയുടെ 60 ശതമാനത്തിലേക്കും ഉത്പാദനത്തില്‍ 65 ശതമാനത്തിലേക്കും കേരളവിഹിതം കുറഞ്ഞിരിക്കുന്നു. വിലയിടിവ്, ഉത്പാദനച്ചെലവ്, തൊഴിലാളിക്ഷാമം, കാലാവസ്ഥാവ്യതിയാനം, ഉത്പാദനം കുറവുള്ള റബര്‍ ഇനങ്ങളിലേക്കുള്ള മാറ്റം എന്നിവയാണ് കേരളം പിന്നോട്ടടിക്കാന്‍ കാരണം.
ത്രിപുരയില്‍ ഉത്പാദനച്ചെലവ് 80 രൂപ മാത്രം
കേരളത്തില്‍ ഒരു കിലോ റബറിന് ഉത്പാദനച്ചെലവ് റബര്‍ ബോര്‍ഡ് കണക്കാക്കുന്നത് 174 രൂപ. ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ത്രിപുരയില്‍ 80 രൂപ മാത്രം. ത്രിപുരയില്‍ ഒരു കിലോ റബറിന് നൂറു രൂപ വില ലഭിച്ചാലും കൃഷി ലാഭത്തില്‍ മുന്നോട്ടുപോകും. അവിടെ കര്‍ഷകര്‍ നേരിട്ടാണ് 90 ശതമാനം ചെറുകിട തോട്ടങ്ങളിലും ടാപ്പിംഗ് നടത്തുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ റബര്‍ കൃഷിയില്‍ മാത്രമല്ല ഉത്പാദനത്തിലും കേരളത്തെ വൈകാതെ പിന്നിലാക്കുമെന്ന് റബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2021 -22ല്‍ ഇന്ത്യയിലെ സ്വാഭാവിക റബറിന്റെ ഉത്പാദനം 7.75 ലക്ഷം ടണ്ണും ഉപയോഗം 12.38 ടണ്ണുമാണ്. മുന്‍ വര്‍ഷത്തെക്കാള്‍ ഉത്പാദനത്തില്‍ എട്ട് ശതമാനവും ഉപയോഗത്തില്‍ 13 ശതമാനവും വര്‍ധനയുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഉത്പാദനക്കുതിപ്പിന്റെ പിന്‍ബലത്തില്‍ 2022-23ല്‍ ദേശീയ ഉത്പാദനം 8,39,000 ടണ്ണും ഉപയോഗം 13.50 ലക്ഷം ടണ്ണുമാണ്. അതേസമയം 10 വര്‍ഷത്തിനിടയില്‍ കേരളത്തിലെ വാര്‍ഷിക ഉത്പാദനത്തില്‍ ഒരു ലക്ഷം ടണ്ണിന്റെ കുറവുണ്ടായതാണ് കണക്ക്.
2013-ല്‍ ഒരു ഹെക്ടറില്‍ ശരാശരി 1629 കിലോ റബര്‍ ഉത്പാദിപ്പിച്ചിരുന്നെങ്കില്‍ 2023ല്‍ 1482 കിലോയിലേക്കു കുറഞ്ഞു. 2011ല്‍ ഉത്പാദനക്ഷമത 1813 കിലോ വരെ ഉയര്‍ന്നതാണ്. വില കുറഞ്ഞതും പരിപാലനം ചുരുക്കിയതും ടാപ്പിംഗ് നടത്താന്‍ താത്പര്യപ്പെടാത്തതുമാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണങ്ങള്‍. കേരളത്തിലെ കര്‍ഷകര്‍ക്കും ടാപ്പിംഗ് തൊഴിലാളികള്‍ക്കും റബര്‍ ബോര്‍ഡ് നല്‍കിയിരുന്ന പല ആനുകൂല്യങ്ങളും പിന്‍വലിക്കുകയും ചെയ്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾക്കായി
ആറായിരം കോടി
റബര്‍ ബോര്‍ഡും ടയര്‍ വ്യവസായ സംഘടന ആത്മയും കേന്ദ്രവാണിജ്യമന്ത്രാലയവും ചേര്‍ന്ന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ വിസ്തൃതി ഇപ്പോഴുള്ള രണ്ടേകാല്‍ ലക്ഷം ഹെക്ടറില്‍നിന്നും അഞ്ചര ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കാന്‍ റബര്മിത്രം എന്ന പേരില്‍ സഹായപദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ആറായിരം കോടി രൂപയാണ് ഇതിന് ചെലവഴിക്കുന്നത്. ഇങ്ങനെയെങ്കില്‍ 2026ല്‍ ഉത്പാദനത്തില്‍ കേരളത്തിന്റെ ഒന്നാം സ്ഥാനം നഷ്ടമാകും. ഇതേസമയം രണ്ടാം സ്ഥാനത്തുള്ള ത്രിപുരയുടെ വിഹിതം ഒരു ശതമാനം ഉയര്‍ന്ന് പത്തു ശതമാനത്തിലെത്തി. 54,000 ടണ്ണാണ് നിലവില്‍ ത്രിപുരയിലെ വാര്‍ഷിക ഉത്പാദനം.