തെരുവുനായ ശല്യം: സർക്കാർ സംവിധാനം ഒരുക്കണമെന്ന് ആർപ്പൂക്കര പഞ്ചായത്ത്
1430860
Saturday, June 22, 2024 6:48 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിവളപ്പിൽ അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളെ പാർപ്പിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ.
ആറു മാസം മുമ്പ് തെരുവുനായയുടെ ശല്യം രൂക്ഷമായപ്പോൾ ആശുപത്രി വളപ്പിൽ നായ്ക്കളെ പാർപ്പിക്കുന്നതിന് കൂട് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തി നൽകണമെന്ന് ജില്ലാ കളക്ടർ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആശുപത്രി അധികൃതർ ഒരു തുടർനടപടിയും സ്വീകരിച്ചില്ല.
പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോൾ തെരുവുനായ്ക്കളെ പിടികൂടുന്നതും വാക്സിൻ നൽകുന്നതും. എന്നാൽ, സംശയമുള്ള നായ്ക്കളടക്കം നൂറുകണക്കിന് തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലടച്ച് ഭക്ഷണം നൽകുക പഞ്ചായത്തിനെ സംബന്ധിച്ച് പ്രായോഗിമല്ല. അതിന് സർക്കാർ സഹായം ഉണ്ടാവണം.
നിരവധിപ്പേർക്ക് തെരുവുനായ്ക്കളുടെ കടിയേക്കുകയും ആശുപത്രി വളപ്പിൽ ചത്ത തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം കൂടി സ്ഥിതിഗതികൾ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി.എൻ. വാസവനെയും ആരോഗ്യ മന്ത്രി വീണാ ജോർജിനെയും ജില്ലാ കളക്ടറെയും അറിയിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് ജില്ലാ കളക്ടറുടെ ചേംബറിൽ വി.എൻ. വാസവന്റെ അധ്യക്ഷതയിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് അധികർ എന്നിവരുൾപ്പെടെ പ്രത്യേക യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും യോഗം നടന്നില്ല. ഇന്ന് രാവിലെ 10ന് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അതേസമയം, ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ശേഷിക്കുന്ന തെരുവുനായ്ക്കളെ പിടികൂടി വാക്സിൻ നൽകുന്ന നടപടി വീണ്ടും ആരംഭിച്ചു. ഇപ്പോൾ വരെ 62 ഓളം തെരുവുനായ്ക്കളെ പിടികൂടി വെറ്റിനറി ഡോ. ബിന്ദു രാജിന്റെ നേതൃത്വത്തിൽ വാക്സിൻ നൽകി.
കഴിഞ്ഞ ദിവസം കൂട്ടിലടച്ച മൂന്ന് തെരുവുനായ്ക്കളെ കൂടാതെ ഇന്നലെ രണ്ടു നായ്ക്കളെ കൂട്ടിലടച്ചിട്ടുണ്ട്. ഏറ്റുമാനൂർ പേരൂർ സ്വദേശിയായ കെ.ഡി. ജയകുമാർ, ശർമിള ജയകുമാർ, വൈക്കം സ്വദേശി അനീഷ് എന്നിവരാണ് നായ്ക്കളെ പിടികൂടുന്നത്.