മിഠായിക്കുന്നത്തെ മോഷണം: പോലീസ് അന്വേഷണം ഊർജിതം
1430866
Saturday, June 22, 2024 6:48 AM IST
തലയോലപ്പറമ്പ്: മിഠായിക്കുന്നത്ത് വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്തുകയറി അലമാരയിൽ നിന്ന് 13 പവൻ സ്വർണവും 11,000 രൂപയും കവർന്ന സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മിഠായിക്കുന്നം തട്ടുംപുറത്ത് ടി.കെ. മധുവിന്റെ വീട്ടിലാണ് വ്യാഴാഴ്ച പകൽ മോഷണം നടന്നത്.
ടി വി പുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ മധുവും ചേർത്തല കോടതിയിലെ ജീവനക്കാരിയായ ഭാര്യ സവിതയും ഓഫീസിലും മകൾ സ്കൂളിലുമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വീടു കുത്തിത്തുറന്ന് അലമാരയിലെ വസ്തുക്കൾ പുറത്തു വലിച്ചു വാരിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് മകൾ അറിയിച്ചതിനെത്തുടർന്ന് മധുവും ഭാര്യയും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് മധു തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി. സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നു. ഇവിടെ വീട്ടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയും കുത്തിത്തുറന്നു. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ലെന്ന് വീട്ടുടമസ്ഥൻ അൻസാർ പറഞ്ഞു.
അൻസാറിന്റെ വീട്ടിൽനിന്നു മോഷ്ടാക്കൾ എടുത്ത ഒരു കത്തി, മധുവിൻെറ വീട്ടിൽ മോഷ്ടാക്കൾ ഉപേക്ഷിച്ചിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.
ആരോപണം ഇതരസംസ്ഥാന കച്ചവടക്കാരനിലേക്ക്
തലയോലപ്പറമ്പ്: മോഷണത്തിനു പിന്നിൽ ഇതര സംസ്ഥാനക്കാരനായിരിക്കാമെന്ന ആരോപണവുമായി പ്രദേശവാസികൾ. മോഷണം നടന്ന മധുവിന്റെ വീടിനു സമീപത്തെ രണ്ടു വീടുകളിൽ ആൾത്താമസമില്ല. മറ്റൊരു വീട്ടിൽ അസുഖബാധിതയായ ഒരു വയോധിക മാത്രമാണുള്ളത്. വ്യാഴാഴ്ച രാവിലെ 11 ഓടെ മഴ പെയ്തതിനാൽ കുറച്ചു മാറിയുള്ള വീട്ടിലുള്ളവരും പുറത്തിറങ്ങിയിരുന്നില്ല.
വീട്ടിലെയും പരിസരത്തെയും സാഹചര്യങ്ങൾ മനസിലാക്കിയാണ് മോഷ്ടാക്കൾ വീടു കുത്തിത്തുറന്നു മോഷണം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ബെഡ്, കട്ടിൽ, കസേരകൾ തുടങ്ങിയവ തവണ വ്യവസ്ഥയിൽ നൽകാനായി ഓർഡർ എടുക്കാനായി ഇതര സംസ്ഥാനക്കാരൻ മിഠായിക്കുന്നിലെ വീടുകളിലെത്തിയിരുന്നു. മോഷണം നടന്ന വീട്ടിലടക്കം അന്ന് ഇയാൾ എത്തിയിരുന്നു.
സമീപ വീട്ടിലുണ്ടായിരുന്ന സ്ത്രീ ആ വീടുകളിൽ ആളില്ലെന്നും ഫർണീച്ചർ വേണ്ടെന്നും പറഞ്ഞ് ഇയാളെ പറഞ്ഞു വിട്ടിരുന്നു. എന്നാൽ അടുത്ത ദിവസവും ഇയാൾ ഇതേ സ്ഥലത്ത് വരികയും മോഷണം നടന്ന മധുവിന്റെ വീട്ടുപരിസരത്ത് ചുറ്റിപ്പറ്റി നിൽക്കുകയും ചെയ്തിരുന്നു. വീടുകളിൽ ആളില്ലാത്ത കാര്യം പറഞ്ഞിട്ടും എന്തിനാണ് ഈ ഭാഗത്ത് ചുറ്റിത്തിരിയുന്നതെന്ന് ഇതരസംസ്ഥാനക്കാരനോട് പരിസരവാസികൾ ചോദിച്ച് കയർത്തതിന് ശേഷമാണിയാൾ സ്ഥലം വിട്ടത്.
മോഷണം നടന്ന വ്യാഴാഴ്ച രാവിലെ 10 ഓടെ ഇയാളെ മധുവിന്റെ വീട്ടുപരിസരത്തു പ്രദേശവാസികൾ കണ്ടിരുന്നു. മധുവിന്റെ വീടുകുത്തിത്തുറന്ന് മോഷണം നടത്തുകയും സമീപത്തെ വീടിന്റെ വാതിൽ തകർത്ത് മോഷണത്തിനു ശ്രമിച്ചതിനും പിന്നിൽ ഇതര സംസ്ഥാനക്കാരനായ ഫർണീച്ചറിന് വിൽപനക്കാരന് പങ്കുണ്ടായേക്കാമെന്ന സംശയത്തിലാണ് പ്രദേശവാസികൾ.
പ്രദേശവാസികളുടെ ആരോപണത്തെത്തുടർന്ന് ഇതരസംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാളുടെ ചിത്രം കണ്ടെങ്കിലും വ്യക്തത കുറവായിരുന്നു. കൂടുതൽ വ്യക്തതയുള്ള ഇയാളുടെ ചിത്രത്തിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.