കുറിഞ്ഞി കുഴിവേലി വളവില്‍ അപകടം തുടര്‍ക്കഥ
1430922
Sunday, June 23, 2024 4:43 AM IST
രാമപുരം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-തൊടുപുഴ റോഡിൽ കുറിഞ്ഞിക്ക് സമീപമുള്ള കുഴിവേലി വളവില്‍ വാഹനങ്ങള്‍ നിയന്ത്രണംവിട്ട് മറിയുന്നത് തുടര്‍ക്കഥയാകുന്നു. ഇന്നലെ ഈ വളവില്‍ ബസ് മറിഞ്ഞു. സുരാജ് ഹോളിഡേയ്സിന്റെ ബംഗളൂരു ദീര്‍ഘദൂര എസി ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇവിടെ അപകടത്തില്‍പ്പെടുന്ന മിക്ക വാഹനങ്ങളും മുപ്പത് അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞ് സമീപത്തുള്ള വീട്ടിലേക്കാണ് വീഴുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഇവിടെ ഉണ്ടായ അപകടത്തില്‍ കാര്‍ വീട്ടിലേക്ക് മറിഞ്ഞ് വീടിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു. മുപ്പതോളം അപകടങ്ങളാണ് അടുത്ത കാലത്തായി ഇവിടെ നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അശാസ്ത്രീയമായ റോഡ് നിര്‍മാണവും റോഡിന്റെ സൈഡില്‍ ഡിവൈഡറുകളും ദിശാ ബോര്‍ഡുകളും കൃത്യമായി സ്ഥാപിക്കാത്തതും മൂലമാണ് ഡ്രൈവര്‍മാര്‍ക്ക് വളവ് മനസിലാക്കാന്‍ കഴിയാതെ വരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. എതിര്‍വശത്തെ പാറ പൊട്ടിച്ചുമാറ്റി കൊടുംവളവ് ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപകടം നടന്ന സ്ഥലത്ത് മാണി സി. കാപ്പന് എംഎല്‍എ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, കുറിഞ്ഞി വാര്‍ഡ് മെംബര്‍ കവിത മനോജ്, രാമപുരം എസ്എച്ച്ഒ കെ. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ എത്തിയിരുന്നു. ജനപ്രതിനിധികളും പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സ് സംഘങ്ങളും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.