ഭക്ഷണത്തിൽ പുഴു: കർശന നടപടി വേണമെന്ന്
1430928
Sunday, June 23, 2024 4:43 AM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മാനദണ്ഡം പാലിക്കാതെ കാന്റീൻ നടത്തിപ്പ് കൊടുത്തതു മുതൽ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം നൽകുന്നതെന്ന് യൂത്ത് കോൺഗ്രസ് ടൗൺ കമ്മിറ്റി ആരോപിച്ചു.
പലതവണ പരാതി നൽകിയിട്ടും എംഎൽഎയും എച്ച്എംസി കമ്മിറ്റിയും അവഗണിച്ചതിന്റെ ഫലമാണ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം. ആശുപത്രി പ്രവർത്തനങ്ങൾ ആകെപ്പാടെ താളംതെറ്റിയ അവസ്ഥയിലാണ്. താത്കാലിക ജോലിയിൽ പ്രവേശനം നേടിയ ഇടതുപക്ഷ പ്രവർത്തകരുടെ നിയന്ത്രണത്തിലാണ് ആശുപത്രി. രോഗികളായി അവശനിലയിൽ വരുന്ന ആളുകളെ പോലും വഴിയിൽ തടഞ്ഞുനിർത്തി പാർക്കിംഗ് ഫീസ് മേടിക്കുന്ന സമ്പ്രദായത്തിനെതിരേ പരാതി പറഞ്ഞിട്ടും അധികൃതർ ചെവിക്കൊണ്ടില്ല.
ആശുപത്രിയോടുള്ള എംഎൽഎയുടെയും അധികൃതരുടെയും അവഗണനയിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. ശിഹാബുദീന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് സനോജ് പനക്കൽ യോഗം ഉദ്ഘാടനം ചെയ്തു. അനന്തകൃഷ്ണൻ, സച്ചിൻ പുളിക്കൽ, മിഥുൻ പാലക്കൽ, അനന്തു ചെറുകപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ മോർച്ചറിയോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീനിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്ക് നൽകിയ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ കാന്റീൻ നടത്തിപ്പുകാരനെതിരേ കർശന നടപടി ഉണ്ടാകണമെന്ന് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കാന്റീൻ പരിസരം മാലിന്യക്കൂമ്പാരമാണ്. മൂക്ക് പൊത്തി മാത്രമേ കാന്റീൻ പരിസരത്തുകൂടി നടക്കാൻ പറ്റൂ. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് ഇത്രയും വൃത്തിഹീനമായ അവസ്ഥയിൽ കാന്റീൻ നടത്താൻ തുണയായത്. കാന്റീൻ പരിസരത്ത് നിന്ന് മോർച്ചറി മാറ്റി സ്ഥാപിച്ച ശേഷം മാത്രമേ കാന്റീൻ ഇനി തുറന്ന് പ്രവർത്തിപ്പിക്കാവുവെന്നും ഭരണകക്ഷി നേതാവിന് ഒത്താശ ചെയ്യുന്ന ആശുപത്രി മനേജ്മെന്റ് കമ്മിറ്റി പിരിച്ചു വിടണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്നിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രത്യക്ഷ സമര പരിപാടികൾ നടത്താൻ തീരുമാനിച്ചു. സനോജ് പനക്കൽ, അഭിലാഷ് ചന്ദ്രൻ, ബിജു മുണ്ടുവേലി, സുരേഷ് ടി. നായർ, ശ്യാം ബാബു തുടങ്ങിയവർ പ്രസംഗിച്ചു.