കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ അപകടങ്ങൾ പതിയിരിക്കുന്നു
1430930
Sunday, June 23, 2024 4:43 AM IST
കാഞ്ഞിരപ്പള്ളി: അപകടപാതയായി കാഞ്ഞിരപ്പള്ളി-എരുമേലി റോഡ് മാറുന്നു. ഇരുപത്താറാംമൈലിനും ഒന്നാംമൈലിനുമിടയിൽ കഴിഞ്ഞ നാലു മാസത്തിനിടെയുണ്ടായ പത്ത് അപകടങ്ങളില്‍ മരിച്ചതു മൂന്നു പേർ. ഇതില്‍ രണ്ടുപേരും ഇരുചക്ര വാഹനയാത്രികരായിരുന്നു. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മരിച്ച സംഭവമാണ് അവസാനത്തേത്.
അമിത വേഗം
പ്രധാന ശബരിമല പാതയാണെങ്കിലും വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ റോഡിലില്ല. ഇരുവശങ്ങളിലും കാടുവളര്‍ന്നു നില്ക്കുന്നതും വീതി കൂട്ടിയപ്പോള്‍ റോഡിലായ മരങ്ങള്‍ വെട്ടിമാറ്റാത്തതും കൊടും വളവുകളും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍നിന്നു പൊന്‍കുന്നം റോഡിലേക്കു തിരിയുന്ന കുറുവാമൂഴി ജംഗ്ഷനില്‍ ഡിവൈഡറില്ലാത്തതും അപകടങ്ങള്‍ക്കിടയാക്കുന്നു. വാഹനങ്ങളുടെ അമിതവേഗവും മറ്റുവാഹനങ്ങളെ മറികടക്കാനുള്ള ശ്രമവും പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഒരു മാസം മുന്‍പ് ഇതേ റോഡില്‍ കുറുവാമൂഴിക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചിരുന്നു. മണ്ഡലകാലത്ത് കുറുവാമൂഴിയില്‍ തീര്‍ഥാടകരുടെ ബസിടിച്ച് കാല്‍നട യാത്രികന് മരിച്ച സംഭവവുമുണ്ടായി.
മുന്നറിയിപ്പ് ബോർഡ്
നിരവധി പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന് അപകടങ്ങൾ തുടർക്കഥയായ ഇരുപത്താറാംമൈൽ ഭാഗത്ത് വേഗനിയന്ത്രണ ബോര്‍ഡുകളും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു. അപകടകരമായ വളവുകള്‍, വേഗം കുറച്ച് പോകുക, 30 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിക്കുക, മറ്റ് വാഹനങ്ങളെ മറികടക്കാന്‍ പാടില്ലാത്ത സ്ഥലം തുടങ്ങിയ സൂചനകള്‍ കാണിച്ചാണ് ഇവിടെ ബോര്‍ഡുകൾ സ്ഥാപിച്ചിരിക്കുന്നത്.