യഥാസമയം സ്കാനിംഗ് നടത്തി ചികിത്സ നൽകാനാകാതെ രോഗി മരിച്ചെന്നാരോപണം
1431069
Sunday, June 23, 2024 6:43 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്ക് യഥാസമയം എംആർഐ സ്കാനിംഗ് നടത്താൻ കഴിയാതെ വന്നതിനെത്തുടർന്ന് രോഗി മരിച്ചു. കിടങ്ങൂർ സ്വദേശി ആന്റണി (43)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലെ സിഎൽ ഫോർ എന്ന വാർഡിൽ കഴിയുകയായിരുന്നു ആന്റണി.
വിദഗ്ധചികിത്സയ്ക്കായി ഡോക്ടർ എംആർഐ സ്കാനിംഗിനു കുറിച്ചുകൊടുത്തു. നാലാം നിലയിൽനിന്ന് ഗ്രൗണ്ട് ഫ്ലോറിലെ സ്കാനിംഗ് സെന്ററിൽ എത്തിച്ചപ്പോൾ ഇയാൾക്ക് വിറയലുണ്ടായി. തുടർന്ന് വാർഡിലെത്തിച്ചു മയക്കുന്നതിനുള്ള കുത്തിവയ്പ് നൽകിയശേഷം രോഗിയെ വീണ്ടും എംആർഐ സ്കാനിംഗ് വിഭാഗത്തിലെത്തിക്കാൻ കൊണ്ടുവന്നപ്പോൾ ഈ ഭാഗത്തെ ഗ്ലാസ് ഡോർ ലോക്ക് ചെയ്തിരുന്നു.
കുറച്ചുനേരം നിന്നിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ രോഗിയെ അത്യാഹിത വിഭാഗത്തിന്റെ മുൻവശത്തെ റോഡ് വഴി സ്കാനിംഗ് സെന്ററിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും രോഗി മരണപ്പെട്ടു. തുടർന്ന് വാക്കുതർക്കം ഉണ്ടായെങ്കിലും അധികൃതർ ഇടപെട്ട് വിഷയം പരിഹരിച്ചു.
അത്യാഹിത വിഭാഗത്തിന്റെ ഉള്ളിൽ പ്രവർത്തിക്കുന്ന ഗ്ലാസ് ഡോർ തുറന്നിട്ടെങ്കിൽ മാത്രമേ മുകളിലത്തെ നിലകളിലെ വാർഡുകളിൽ കഴിയുന്ന രോഗികളെ വിവിധ സ്കാനിംഗ്, എക്സറേ എന്നിവ എടുക്കുന്നതിന് താഴെ (ഗ്രൗണ്ട് ഫ്ലോറിൽ) കൊണ്ടുവരാൻ കഴിയൂ. രാത്രി 1.30 വരെ ഇവിടെ സെക്യൂരിറ്റി ഉണ്ടാകുന്ന പതിവുണ്ട്.
എന്നാൽ, രോഗിയുമായി വന്ന സമയത്ത് സെക്യൂരിറ്റി ജീവനക്കാരി ശുചിമുറിയിൽപ്പോയിരിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗ്ലാസ് ഡോർ തുറന്നിടുകയോ അല്ലെങ്കിൽ മുഴുവൻ സമയവും സെക്യൂരിറ്റിയെ നിയോഗിക്കുകയോ ചെയ്യണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം