കരിനിലം -കുഴിമാവ് പശ്ചിമ റോഡ് നവീകരിക്കണം; ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
1431140
Sunday, June 23, 2024 9:06 AM IST
മുണ്ടക്കയം: വർഷങ്ങളായി തകർന്നു കിടക്കുന്ന കരിനിലം -പശ്ചിമ -കുഴിമവ് റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങി നാട്ടുകാർ.
ആദ്യഘട്ടമെന്ന നിലയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ആദ്യ യോഗം ഇന്ന് രാവിലെ 11.30 ന് പശ്ചിമ പന്തുകളം അശോക ക്ലബ്ബിൽ വച്ച് ചേരും. തുടർ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിക്കുന്നതിനായി ഒരു വാട്സ്ആപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ്
മുണ്ടക്കയത്തുനിന്നും കുഴിമാവിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാവുന്ന റോഡാണ് കരിനിലം- പശ്ചിമ- കുഴിമാവ് റോഡ്. പശ്ചിമ, കൊട്ടാരംകട അക്കമുള്ള മേഖലയിലെ ആയിരക്കണക്കിന് കുടുംബളുടെ ഏക ആശ്രയമാണ് ഈ റോഡ്.
കൂടാതെ ചരിത്രപ്രസിദ്ധമായ പശ്ചിമ ദേവി ക്ഷേത്രത്തിലേക്ക് നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. എന്നാൽ റോഡ് തകർന്നതോടെ മേഖലയിലെ ജനങ്ങൾ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ടാറിംഗ് പൂർണമായി ഇളകിമാറി മിക്കയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു.
മഴക്കാലം ആരംഭിച്ചതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽ പെടുന്നതും പതിവായി മാറിയിട്ടുണ്ട്.
വർഷങ്ങൾക്കു മുമ്പ് നടന്നത് തട്ടിക്കൂട്ട് പണി
വർഷങ്ങൾക്കു മുമ്പ് റോഡ് നവീകരിക്കുവാൻ ഒരു കോടി രൂപ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ കരാർ ഏറ്റെടുത്തയാൾ കുറച്ച് പണികൾ മാത്രം നടത്തി നല്ലൊരു തുക ബില്ല് മാറി മുങ്ങി. പിന്നീട് ഈ കരാറുകാരൻ റോഡിലേക്ക് തിരിഞ്ഞു പോലും നോക്കുവാൻ തയാറായില്ല.
തകർന്നു കിടക്കുന്നത് 10 കിലോമീറ്റർ റോഡ്
കരുനിലം മുതൽ പശ്ചിമ -കൊട്ടാരകട വരെയുള്ള 10 കിലോമീറ്റർ റോഡാണ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി തീർന്നിരിക്കുന്നത്. തകർന്ന റോഡിലൂടെ സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവ് സംഭവമാണ്.
ഇതോടെ മേഖലയിലേക്കുള്ള പൊതു ഗതാഗതം കുറഞ്ഞു. ടാക്സി വാഹനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഇതിനായി വൻ തുക തന്നെ മുടക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ അടക്കമുള്ളവരുടെ യാത്രദുരിതത്തിലായി.
ശബരിമല തീർഥാടന കാലത്ത് സമാന്തര പാത
മുണ്ടക്കയം, കോരുത്തോട് വഴിയും പുഞ്ചവയൽ വഴിയും കുഴിമാവിലേക്ക് എത്താമെങ്കിലും ഏറ്റവും എളുപ്പത്തിൽ സഞ്ചരിക്കാവുന്ന റോഡാണ് ഇത്. ശബരിമല സീസണിൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോയിരുന്നത്.
മറ്റ് പാതകളിലെ തിരക്ക് കുറയ്ക്കാനും ഇത് ഉപകരിച്ചിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ ഫണ്ട് അനുവദിച്ചെന്നും ഉടൻ നിർമാണം ആരംഭിക്കുമെന്നും നിരവധി തവണ അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും തുടർനടപടികൾ ഒന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.
ഇതോടെയാണ് നാട്ടുകാർ ഒന്നാകെ സംഘടിച്ച് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ റോഡിനായി ഒരുമിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.