തകർന്നുകിടക്കുന്ന വെയ്റ്റിംഗ് ഷെഡ് സ്കൂൾ വിദ്യാർഥികൾക്ക് അപകടഭീഷണി
1431141
Sunday, June 23, 2024 9:59 PM IST
ഇളങ്ങുളം: പാലാ - പൊൻകുന്നം റോഡിൽ ഇളങ്ങുളം പള്ളിക്കവലയിൽ തകർന്നുകിടക്കുന്ന വെയിറ്റിംഗ് ഷെഡ് സമീപത്തെ സെന്റ് മേരീസ് എൽപി സ്കൂൾ വിദ്യാർഥികൾക്ക് അപകടഭീഷണിയാകുന്നു. കഴിഞ്ഞ നവംബറിൽ വാഹനമിടിച്ച് തകർന്ന വെയ്റ്റിംഗ് ഷെഡിന്റെ ഷീറ്റും കമ്പികളും ഉൾപ്പെടുന്ന ഭാഗം സ്കൂൾ മതിലിന് മുകളിലൂടെ വളപ്പിലേക്കാണ് കിടക്കുന്നത്. സ്കൂൾ മുറ്റത്തുകൂടെ സഞ്ചരിക്കുന്ന കുട്ടികൾക്ക് ഇത് അപകടഭീഷണിയാണ്. സ്കൂൾ അധികൃതർ ഇതുസംബന്ധിച്ച് പഞ്ചായത്ത് ഓഫീസിലും പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടിട്ടും പരിഹാരമായില്ല.
പാലാ ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്നവർക്ക് ഉപകരിച്ചിരുന്ന ഷെഡ് തകർന്നിട്ട് നഷ്ടപരിഹാരം പൂർണമായി ഈടാക്കിയിട്ടും പൊതുമരാമത്ത് വകുപ്പ് പുനർനിർമിക്കാൻ നടപടി സ്വീകരിച്ചില്ല. ഇളങ്ങുളം പള്ളി, എൽപി സ്കൂൾ, ഹൈസ്കൂൾ, മൃഗാശുപത്രി, ആയുർവേദാശുപത്രി എന്നിവയുള്ള കവലയിൽ എപ്പോഴും യാത്രക്കാരുടെ തിരക്കാണ്. ഇവരെല്ലാം മഴക്കാലത്ത് നനഞ്ഞ് നിൽക്കേണ്ട ഗതികേടിലാണ്.
എതിർവശത്ത് പൊൻകുന്നം ഭാഗത്തേക്ക് യാത്രക്കാർ കാത്തിരിക്കുന്ന വെയ്റ്റിംഗ് ഷെഡ് അപകടനിലയിലായിട്ടും പരിഹരിക്കാൻ നടപടിയില്ല. ഇതിൽ ഇരിപ്പിടമായി ഉപയോഗിക്കുന്ന സ്റ്റീൽ പൈപ്പ് വെൽഡിംഗ് തകർന്ന് ഇളകിയ നിലയിലാണ്. ഇതിലിരിക്കുന്നവർ വീണ് പരിക്കേൽക്കാൻ സാധ്യതയേറെയാണ്. സ്കൂളുകൾ പ്രവർത്തിക്കുന്ന കവലയിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും വേഗനിയന്ത്രണ നിർദേശ ബോർഡുകളും സ്ഥാപിച്ചിട്ടില്ലെന്നതും അപകടസാധ്യത കൂട്ടുന്നു.