മുണ്ടക്കയത്ത് കെഎസ്ആർടിസി ഡിപ്പോ വേണമെന്ന ആവശ്യം ശക്തമാകുന്നു
1436542
Tuesday, July 16, 2024 10:19 PM IST
മുണ്ടക്കയം: ദിവസേന നാനൂറോളം സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന മുണ്ടക്കയത്ത് കെഎസ്ആർടിസി ഡിപ്പോ വേണമെന്ന് ആവശ്യം വീണ്ടും ശക്തമാകുന്നു. മേഖലയിൽ കെഎസ്ആർടിസി ഡിപ്പോയെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
നിരന്തരമായ ആവശ്യത്തിനൊടുവിൽ കെഎസ്ആർടിസി ഡിപ്പോ അനുവദിക്കുകയും അതിനായി മുണ്ടക്കയം പുത്തൻചന്തയിലെ പഞ്ചായത്തുവക സ്ഥലം വിട്ടുനൽകുകയും ചെയ്തു. അന്നത്തെ എംഎൽഎയായിരുന്ന പി.സി. ജോർജിന്റെ ആസ്തി വികസനഫണ്ടിൽനിന്നും 69 ലക്ഷം രൂപ വിനിയോഗിച്ച് പുത്തൻചന്തയിലെ സ്ഥലത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. കെഎസ്ആർടിസി ഡിപ്പോയുടെ ഉദ്ഘാടനവും നടന്നെങ്കിലും പിന്നീട് പ്രവർത്തനം ആരംഭിച്ചില്ല. ഡിപ്പോ നിർമിച്ച സ്ഥലത്തേക്ക് ബസുകൾ കയറിയിറങ്ങുന്നതിനുള്ള ബുദ്ധിമുട്ടും ജീവനക്കാരുടെ അഭാവവുമായിരുന്നു ഡിപ്പോ പ്രവർത്തനമാരംഭിക്കാൻ തടസമായി ഉയർന്നുവന്ന പ്രധാന കാരണം.
ഡിപ്പോ പ്രവർത്തനം ആരംഭിക്കാതെ നാളുകൾ പിന്നിട്ടതോടെ പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലം വീണ്ടും പഞ്ചായത്ത് തിരിച്ചെടുത്തു. ഇപ്പോൾ നിലവിൽ ഇവിടെ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുമെന്നാണ് വാഗ്ദാനം. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് മുന്പ് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിച്ചിരുന്നെങ്കിലും ശോചനീയാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കിയതോടെ ഇതിന്റെ പ്രവർത്തനം നിലച്ചു. പിന്നീട് നാളുകൾക്ക് ശേഷം മറ്റൊരു കെട്ടിടത്തിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലയുടെ പ്രധാന മേഖലകൾ, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങി മധ്യകേരളത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലേക്കും കൂടാതെ വയനാട്, കാസർഗോഡ് അടക്കം ദീർഘദൂര സർവീസുകളും ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇത്തരം സർവീസുകൾ സുഗമമായി നടത്തുന്നതിന് മുണ്ടക്കയം കേന്ദ്രീകരിച്ച് ഡിപ്പോ വേണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
ആവശ്യത്തിന് സ്ഥലസൗകര്യമുള്ള മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുതന്നെ കെഎസ്ആർടിസി ഡിപ്പോയും ക്രമീകരിച്ചാൽ അത് യാത്രക്കാർക്കും ഉപകാരപ്രദമാകും.