ചങ്ങനാശേരി: നാലുന്നാക്കല്‍ പാലത്തിനുസമീപം തോട്ടിലെ ചീപ്പില്‍ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെടുന്നു. മഴക്കാലത്ത് തോട്ടിലെ വെള്ളം സമീപപുരയിടങ്ങളില്‍ കയറുന്നതായും പരാതി. വെളിയം നാലുന്നാക്കല്‍ തോട്ടില്‍ നാലുന്നാക്കല്‍ പാലത്തിന് ഇരുനൂറ് മീറ്റര്‍ അകലെയാണ് നാല്പതുവര്‍ഷത്തിനു മുമ്പ് സ്ഥാപിച്ച ചീപ്പും ഇതിനുമുകളില്‍ ജീര്‍ണിച്ച നിലയിലുള്ള നടപ്പാലവും സ്ഥിതി ചെയ്യുന്നത്.

പ്ലാസ്റ്റിക് കുപ്പികള്‍, ചപ്പുചവറുകള്‍, കടപുഴകിയ മരങ്ങള്‍, വൃക്ഷശിഖരങ്ങള്‍, ഓലമടലുകള്‍ തുടങ്ങിയവയാണ് ചീപ്പില്‍ കുടുങ്ങിക്കിടക്കുന്നത്. ചില സമയങ്ങളില്‍ മാലിന്യത്തില്‍നിന്നുള്ള ദുര്‍ഗന്ധവും ദുരിതമാണ്. മാമ്മൂട് വെളിയം ഭാഗത്തുനിന്നാരംഭിക്കുന്ന തോട്ടില്‍നിന്നുള്ള മാലിന്യങ്ങളാണ് ഈ ഭാഗത്തുകൂടി ഒഴുകികൂടുന്നത്.

ചീപ്പും പാലവും കൃഷി ആവശ്യത്തിനായി ഇറിഗേഷന്‍ നിർമിച്ചതാണ്. മാടപ്പള്ളി പഞ്ചായത്ത് 19-ാം വാര്‍ഡിലാണ് ചീപ്പ് ഒഴുക്കിനു വിഘാതമായി നിലകൊള്ളുന്നത്.

ഇപ്പോള്‍ സമീപങ്ങളില്‍ നെല്‍കൃഷിയില്ലെന്നു മാത്രമല്ല, നിലങ്ങൾ പലതും നികത്തപ്പെട്ട നിലയിലുമാണ്. ചീപ്പ് കാലഹരണപ്പെടുകയും പാലം പൊളിഞ്ഞുവീഴാറുമായ സാഹചര്യത്തില്‍ ഇവ രണ്ടും പൊളിച്ചുമാറ്റി തോട്ടിലെ ഒഴുക്കു തടസം പരിഹരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.