ഏറ്റുമാനൂരിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണം ഉടൻ തുടങ്ങും
1436901
Thursday, July 18, 2024 2:16 AM IST
ഏറ്റുമാനൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമം. ഏറ്റുമാനൂരിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണം ഉറപ്പായി. ഓഗസ്റ്റിൽ മിനി സിവിൽ സ്റ്റേഷനു തറക്കല്ലിടുമെന്ന് മന്ത്രി വി.എൻ. വാസവൻ. ഒന്നാംഘട്ട നിർമാണത്തിനായി കഴിഞ്ഞ മാർച്ചിൽ 15 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തെ സംബന്ധിച്ച് തർക്കമുണ്ടാകുകയും നിർമാണം തടസപ്പെടുകയും ചെയ്തു. മന്ത്രി വി.എൻ. വാസവൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചതോടെയാണ് ഏറ്റുമാനൂരിന്റെ ഏറ്റവും വലിയ ജനകീയാവശ്യം യാഥാർഥ്യമാകുന്നത്.
പോലീസ് സ്റ്റേഷനു സമീപമുള്ള 70 സെന്റ് സ്ഥലത്താണ് മിനി സിവിൽസ്റ്റേഷൻ നിർമിക്കുന്നത്. തങ്ങളുടെ കെെവശത്തിലുള്ള ഈ സ്ഥലം വിട്ടുനൽകാനാവില്ലെന്ന് പോലീസ് നിലപാടെടുത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. മന്ത്രി വി.എൻ. വാസവൻ വിഷയം ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും സ്ഥലം വിട്ടുനൽകാൻ മുഖ്യമന്ത്രി ഉത്തരവ് നൽകുകയുമായിരുന്നു.
മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനുള്ള തടസങ്ങളെല്ലാം നീങ്ങി. ഭരണാനുമതി നേരത്തേ ലഭിച്ചതിനാൽ മറ്റു സാങ്കേതിക പ്രശ്നങ്ങൾ ഒന്നുമില്ല. 26ന് മണ്ണുപരിശോധന നടക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സാങ്കേതികാനുമതിയും പ്ലാനും തയാറാക്കി ഈ മാസം തന്നെ ടെൻഡർ വിളിക്കും. ഓഗസ്റ്റിൽ ശിലാസ്ഥാപനം നടത്തി ഉടൻതന്നെ നിർമാണമാരംഭിക്കും. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
സെല്ലാർ ഉൾപ്പെടെ ഏഴുനിലകളിലായി 50,852 ചതുരശ്രയടി വിസ്തൃതിയിലാണ് രണ്ടു ഘട്ടങ്ങളിലായി കെട്ടിടം നിർമിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നേതോടെ 15 സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ വരുന്നത് പാെതുജനങ്ങൾക്കും സൗകര്യമാകും.